സിഡ്‌നി: എക്കാലത്തെയും മികച്ച ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയിൻ വോൺ. എന്നാൽ വോണിന്റെ ടീമിൽ എന്നും ഓസ്‌ട്രേലിയയുടെ പേടി സ്വപ്നമായിരുന്ന സാക്ഷാൽ വി.വി.എസ് ലക്ഷ്മണെ ഉൾപ്പെടുത്തിയിട്ടില്ല. ലക്ഷ്മണിന് പുറമെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്കും മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിക്കും ടീമിൽ ഇടം നേടാനായില്ല.
നായകനായി സൗരവ് ഗാംഗുലി വേണമെന്ന് നിർബന്ധമുള്ളതിനാലാണ് ലക്ഷ്മണിന് ടീമിൽ ഇടം കൊടുക്കാൻ കഴിയാതിരുന്നത് എന്നാണ് വോൺ നൽകുന്ന വിശദീകരണം. അതേസമയം, കോഹ്‍ലിയെയും ധോണിയെയും ഉൾപ്പെടുത്താതിരുന്നതിനും വോണിന് കൃത്യമായ മറുപടിയുണ്ട്. ഇരുവർക്കുമെതിരെ താൻ കളിച്ചിട്ടില്ല എന്നതാണ് കാരണം.
വീരേന്ദർ സേവാഗും നവജ്യോത് സിംഗ് സിദ്ദുവുമാണ് വോണിന്റെ ഓപ്പണർമാർ. വൺ ഡൗൺ ആയി രാഹുൽ ദ്രാവിഡും പിന്നാലെ സച്ചിൻ ടെണ്ടുൽക്കറും. അഞ്ചാമനായി മുഹമ്മദ് അസറുദ്ദീൻ എത്തുമ്പോൾ ആറാമനായാണ് ഗാംഗുലി ഇറങ്ങുക. കപിൽ ദേവ് ആണ് ടീമിലെ ഓൾ റൗണ്ടർ. നയൻ മോംഗിയ വിക്കറ്റ് കീപ്പർ ആകും. ഹർഭജൻ സിംഗും അനിൽ കുംബ്ലെയും സ്പിന്നർമാരായി എത്തുമ്പോൾ പേസ് ആക്രമണത്തിന് നേതൃത്വം നൽകുക ജവഗൽ ശ്രീനാഥാണ്.