റിയോ ഡി ജനീറോ: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വൻ തുക സംഭാവന ചെയ്ത് ബ്രസീൽ സൂപ്പർ താരം നെയ്മർ. 1 മില്യൺ യൂറോ (ഏകദേശം ഏഴേ മുക്കാൽ കോടി രൂപ)യാണ് തന്റെ രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നെയ്മർ സംഭാവന ചെയ്തത്. പിഎസ്ജിയിൽ ഏറ്റവും കൂടുതൽ വേതനം കൈപ്പറ്റുന്ന താരമാണ് നെയ്മർ.
ബ്രസീലിലെ പ്രമുഖ ടെലിവിഷൻ അവതാരകനും സുഹൃത്തുമായ ലൂസിയാനോ ഹാക്കിന്റെ ജീവകാരുണ്യ ഫണ്ടിലേക്കും ഐക്യരാഷ്‌ട്ര സംഘടനയുടെ കുട്ടികളുട ഫണ്ടിലേക്കുമാണ് നെയ്‌മര്‍ സംഭാവന നല്‍കിയിരിക്കുന്നത്. അതേസമയം, നെയ്മർ ലൂസിയാനോയുടെ ജീവകാരുണ്യ ഫണ്ടിലേക്ക് സംഭാവന നൽകിയതിന് പിന്നിൽ ശക്തമായ രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്ന ആരോപണവും ശക്തമാണ്.
ബ്രസീലില്‍ വലിയ ജനപ്രീതിയുള്ള ലൂസിയാനോ ഹക്ക് 2022ൽ നടക്കാനിരിക്കുന്ന ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ കൊറോണ ബാധിതർ ബുദ്ധിമുട്ട് അനുഭവിക്കുന്ന മേഖലകളിൽ ഹക്ക് കാര്യമായി പ്രവർത്തിക്കുന്നുണ്ട്. റിയോ ഡി ജനീറോയിലാണ് ഹാക്കിന്റെ പ്രവർത്തനങ്ങൾ ഏറെയും കേന്ദ്രീകരിച്ചിരിക്കുന്നത്. രാഷ്‌ട്രീയത്തിൽ പൊതുവെ താത്പ്പര്യം പ്രകടിപ്പിക്കാറുള്ള നെയ്മർ ലൂസിയാനോ ഹക്കിലൂടെ സംഭാവന നൽകിയതിന് പിന്നിലെ കാരണവും മറ്റൊന്നല്ല എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.















