ലണ്ടൻ: സർക്കാർ ഫണ്ട് ഉപയോഗിച്ച് ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കളിക്കാരല്ലാത്ത ജീവനക്കാര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശമ്പളം നല്‍കാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനമാണ് വന്‍ വിമര്‍ശത്തിന് വഴിയൊരുക്കിയത്. ചെറുകിട കമ്പനികളെ സഹായിക്കാനുള്ള സർക്കാർ പദ്ധതിയിലൂടെയാണ് ലിവർപൂൾ ജീവനക്കാർക്ക് ശമ്പളം നൽകാൻ തീരുമാനിച്ചത്.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ടിലാകുന്ന സ്വകാര്യ കമ്പനികളിലെ ജീവനക്കാരുടെ 80 ശതമാനം ശമ്പളം നല്‍കുന്ന പദ്ധതി ബ്രിട്ടീഷ് സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ചെറുകിട കമ്പനികളെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാനായിരുന്നു ഇത്. എന്നാൽ ഈ പദ്ധതി ഉപയോഗിച്ച് ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള ലിവർപൂളിന്റെ തീരുമാനമാണ് പ്രതിഷേധത്തിന് കാരണമായത്.
അതേസമയം, കോടിക്കണക്കിനു രൂപ വാർഷിക വരുമാനം നേടുന്ന മുൻനിര ക്ലബ്ബുകളിൽ ഒന്നാണ് ലിവർപൂൾ. ഈ സാഹചര്യത്തിൽ മുന്‍ താരങ്ങള്‍ ഉൾപ്പെടെ ലിവര്‍പൂളിന്റെ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ന്യൂകാസില്‍, ടോട്ടന്‍ഹാം, ബേണ്‍മൗത്ത്, നോര്‍വിച്ച് സിറ്റി തുടങ്ങിയ പ്രീമിയര്‍ ലീഗ് ക്ലബുകളും ഇതേ പാത പിന്തുടരുന്നതും വിമർശനത്തിന് കാരണമായി.