തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇന്ന് പതിമൂന്നാം ദിവസത്തിലേക്ക് കടന്നു. തലസ്ഥാന നഗരിയിലെ ചിത്രങ്ങൾ പരിശോധിച്ചാൽ ജനങ്ങളുടെ ഭാഗത്തു നിന്നും സമ്മിശ്ര പ്രതികരണമാണ് ഉണ്ടാകുന്നത്.
ആദ്യ ആഴ്ച്ചകളിൽ പോലീസ് കർശന പരിശോധന നടത്തി. ഒരോ കവലകളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇതിന് പുറമേ ബൈക്കുകളിലും ജീപ്പുകളിലുമായി പട്രോളിംഗ് സംഘം വേറെയും. പരിശോധനക്കായി പോലീസ് ഡ്രോണുകളുടെ സഹായവും തേടിയിരുന്നു. ഇതോടെ ലോക്ക് ഡൗൺ അതിന്റെ എല്ലാ അർഥത്തിലും പൂർണ്ണം. എന്നാൽ തലസ്ഥാനനഗരിയിലെ ഇന്നത്തെ കാഴ്ചകൾ മറിച്ചായിരുന്നു. മുൻ ദിനങ്ങളെ അപേക്ഷിച്ച് നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം വർധിച്ചു. എല്ലാ ജംഗ്ഷനുകളിലും കേന്ദ്രീകരിച്ചുള്ള പരിശോധനക്ക് പകരം പ്രധാന റോഡുകളിൽ മാത്രം പോലീസ് നിലയുറപ്പിച്ചു. പട്രോളിംഗ് സംഘത്തിലും പ്രകടമായ കുറവ്. ഇതാകാം നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം കൂടുതലായി കാണപ്പെടുന്നതിന്റെ കാരണവും.
അതേസമയം തിരുവനന്തപുരത്തെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചതിൽ പിന്നെ ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന പ്രവർത്തികളെല്ലാം കൂടുതൽ ഊർജിതപ്പെടുത്തി. ഇന്നലെ മാത്രം തിരുവനന്തപുരം ജില്ലയിൽ നിരീക്ഷണത്തിലായവരുടെ എണ്ണം 361 ആയി. രോഗ ലക്ഷണങ്ങളുമായി 18 പേരെയാണ് ഇന്നലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. 17,748 പേരാണ് നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 16,999 പേർ വീടുകളിലും 102 പേർ വിവിധ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. പോത്തൻകോട് കോറോണ ബാധിച്ച് മരിച്ച രോഗിക്ക് വൈറസ് എങ്ങിനെ ലഭിച്ചു എന്ന് കണ്ടെത്താൻ കഴിയാത്തത് ആശങ്കാജനകമാണ്. അതിനാൽ തന്നെ പോത്തൻകോട് കേന്ദ്രീകരിച്ച് റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്. എന്നാൽ നിസാമുദ്ദീൻ മത സമ്മേളനത്തിൽ പങ്കെടുത്ത ചിലരുടെ പരിശോധന ഫലം വരാനിരിക്കുന്നത് കൂടുതൽ വെല്ലുവിളി ഉയർത്തുന്നതാണ്.