ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ വിമർശിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ക്രെഡിറ്റാണ് സോണിയക്ക് വേണ്ടതെന്നും കേന്ദ്ര നടപടികളെ കുറിച്ച് എന്തെങ്കിലും അറിവ് ലഭിച്ചാൽ സോണിയ ഇക്കാര്യം ആവശ്യപ്പെട്ട് ഉടൻ തന്നെ കത്തെഴുതുമെന്നും അദ്ദേഹം പരിഹസിച്ചു.
ചെറുകിട-ഇടത്തരം വ്യാപാരികളെ സഹായിക്കാനായി കേന്ദ്രസർക്കാർ ചില നടപടികൾ എടുത്ത വിവരം ലഭിച്ചപ്പോൾ തന്നെ സോണിയ പ്രധാനമന്ത്രിക്ക് കത്തെഴുതുകയായിരുന്നു. താൻ ആവശ്യപ്പെട്ടതുകൊണ്ടാണ് കേന്ദ്രം ഇത്തരം നടപടികൾ സ്വീകരിച്ചത് എന്ന് വരുത്തി ക്രെഡിറ്റ് എടുക്കാനാണ് സോണിയ ശ്രമിക്കുന്നത്. ദിവസവും കേന്ദ്ര സര്‍ക്കാരിന് കത്തെഴുതുന്നതിനു പകരം സോണിയ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയും പുറത്തേക്കിറങ്ങി എന്തെങ്കിലും ചെയ്യുകയാണ് വേണ്ടത് എന്ന് കേന്ദ്രമന്ത്രി നിർദ്ദേശിച്ചു.
അതേസമയം, ലോക്ക് ഡൗണിനിടെ 1.70 ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ പാവങ്ങൾക്കായി നൽകിയത്. രാജ്യത്തെ 20 കോടി സ്ത്രീകള്‍ക്ക് 500 രൂപ വെച്ച് വിതരണവും നടത്തി. മൂന്ന് മാസം ഇത് തുടരും. കര്‍ഷകര്‍ക്കും സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. എന്നാൽ, ഈ കാര്യങ്ങളൊന്നും കോൺഗ്രസ് കാണുന്നില്ല. രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ കോൺഗ്രസ് രാഷ്ട്രീയം കളിക്കരുതെന്നും ജാവ്ദേക്കർ കുറ്റപ്പെടുത്തി.