സിഡ്‌നി: സ്ലെഡ്ജിംഗിലൂടെ എതിർ ടീമിലെ ബാറ്റ്സ്മാൻമാരെ പുറത്താക്കാൻ വിദഗ്ധന്മാരാണ് ഓസ്‌ട്രേലിയൻ ടീം. ഏതുവിധേനയും വിക്കറ്റെടുക്കുക എന്നത് മാത്രമാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. അതിനായി അവർ ഏതറ്റം വരെയും പോകുമെന്ന് പല സാഹചര്യങ്ങളിലും വ്യക്തമായിട്ടുള്ളതാണ്. എന്നാല്‍ 2018ലെ പന്ത് ചുരണ്ടല്‍ (സാൻഡ് പേപ്പർ ഗേറ്റ്) വിവാദത്തിൽ വിലക്ക് നേരിട്ടതോടെ ഓസീസ് ടീമിന്റെ പെരുമാറ്റത്തില്‍ മാറ്റം വന്നിട്ടുണ്ടെന്നു കാണാം.
എന്നാൽ, ഓസ്‌ട്രേലിയ സ്ലെഡ്ജ് ചെയ്യാൻ ഭയപ്പെട്ടിരുന്ന ഒരു ബാറ്റ്സ്മാനാണ് സച്ചിൻ ടെണ്ടുൽക്കർ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഓസീസ് പേസർ ബ്രെറ്റ് ലീ. ആദ്യമായി ഓസ്‌ട്രേലിയന്‍ ടീമിലെത്തിയപ്പോള്‍ സച്ചിനെക്കുറിച്ചു തനിക്കു ഗ്ലെൻ മഗ്രാത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. സച്ചിനോട് സംസാരിക്കുക പോലും ചെയ്യരുതെന്നായിരുന്നു തനിക്ക് മഗ്രാത്ത് നൽകിയ നിർദ്ദേശം എന്ന് ലീ പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടറ്റഡ് ഷോയിലാണ് ബ്രെറ്റ് ലീയുടെ വെളിപ്പെടുത്തൽ.
‘സച്ചിനോട് സംസാരിക്കാന്‍ നില്‍ക്കണ്ട. അങ്ങനെ ചെയ്താൽ ആ ദിവസം മുതല്‍ വേദന അനുഭവിക്കേണ്ടിവരും’. സച്ചിനെ സ്ലെഡ്ജ് ചെയ്താല്‍ അത് അപടകമാണെന്നും കൂടുതല്‍ മികച്ച പ്രകടനം അദ്ദേഹം പുറത്തെടുക്കും എന്നായിരുന്നു മഗ്രാത്ത് ബൗളിംഗ് മീറ്റിൽ പറഞ്ഞതെന്നു ബ്രെറ്റ് ലീ വെളിപ്പെടുത്തി.
39 ടെസ്റ്റുകളില്‍ നിന്നും 55 റൺസ് ശരാശരിയില്‍ 3,630 റണ്‍സാണ് സച്ചിൻ ഓസ്‌ട്രേലിയക്കെതിരെ അടിച്ചു കൂട്ടിയത്. 11 സെഞ്ച്വറികളും ഒരു ഡബിള്‍ സെഞ്ച്വറിയും ഇതിലുള്‍പ്പെടുന്നു. 71 ഏകദിന മത്സരങ്ങളില്‍ നിന്നും ഒൻപത് സെഞ്ച്വറികളടക്കം 3,077 റണ്‍സും ഓസീസിനെതിരെ സച്ചിൻ നേടിയിട്ടുണ്ട്.
മുന്‍ പാകിസ്താൻ സ്പിന്നറായിരുന്ന സഖ്‌ലൈന്‍ മുഷ്താഖിനും സച്ചിനെക്കുറിച്ച് സമാനമായ അനുഭവം തന്നെയാണ് പങ്കുവെക്കാനുള്ളത്. ആദ്യമായി സച്ചിനെ താന്‍ സ്ലെഡ്ജ് ചെയ്ത അനുഭവമാണ് അദ്ദേഹം അടുത്തിടെ പങ്കുവെച്ചിരുന്നത്. 1997ൽ തുടക്കക്കാരനായിരുന്ന താൻ സ്ലെഡ്ജ് ചെയ്‌തപ്പോൾ തന്റെയടുത്തേക്ക് വന്ന സച്ചിന്‍ പറഞ്ഞത് ‘ഞാന്‍ നിങ്ങളോട് മോശമായി പെരുമാറിയിട്ടില്ല, പിന്നെ നിങ്ങള്‍ എന്തിന് എന്നോട് അങ്ങനെ ചെയ്യുന്നു’ എന്നായിരുന്നു. സച്ചിന്റെ ചോദ്യം കേട്ടപ്പോൾ അദ്ദേഹത്തോട് എന്തു തിരിച്ചു പറയണമെന്ന് അന്ന് അറിയില്ലായിരുന്നുവെന്ന് മുഷ്താഖ് വെളിപ്പെടുത്തി.















