ജനീവ: കൊറോണ രോഗബാധ ഒഴിവായിട്ടില്ലെന്നും കുട്ടികളുടെ ആരോഗ്യപരിരക്ഷയെ ആഗോളതലത്തില്‍ ബാധിക്കുമെന്നുമുള്ള മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകം മുഴുവന്‍ കൊറോണ ബാധ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് കുട്ടികളുടെ ആരോഗ്യമായിരിക്കുമെന്ന് ലോകാരോഗ്യസംഘടനാ മേധാവി ഖെബ്രിയേസുസ് പറഞ്ഞു.
‘മഹാമാരി ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ല. ആഫ്രിക്കൻ രാജ്യങ്ങളിലെ രോഗബാധ വലിയ ദുരന്തമാകാതിരിക്കാനുള്ള ശ്രമത്തിലാണ്. ഇതോടൊപ്പം കിഴക്കന്‍ യുറോപ്പും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും ചില ഏഷ്യന്‍ രാജ്യങ്ങളും ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നമുക്ക് മുന്നില്‍ വലിയ ദൗത്യമാണ് നിലവിലുള്ളത്. ഏറെ ചെയ്തുതീര്‍ക്കാനുണ്ട്’ ഖെബ്രിയേസുസ് ഓര്‍മ്മിപ്പിച്ചു.
കൊറോണ ചികിത്സകള്‍ക്കിടെ മറ്റ് രോഗങ്ങളെ ശ്രദ്ധിക്കാതെ പോകരുത്. നിലവില്‍ മറ്റ് പല പകര്‍ച്ചവ്യാധികളുടേയും വാക്‌സിനുകള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്നതായും ലോകാരോഗ്യ സംഘടന അറിയിച്ചു. 21 രാജ്യങ്ങള്‍ക്ക് ഇത്തരം വാക്‌സിനുകള്‍ വേണ്ടത്ര ലഭ്യമല്ല എന്നതാണ് അവസ്ഥയെന്നും ഖെബ്രിയേസുസ് ചൂണ്ടിക്കാട്ടി.