സംസ്കൃത നാടകസാഹിത്യവുമായും കേരളത്തിന്റെ പൈതൃകവുമായും അഭേദ്യബന്ധമുള്ള കൂടിയാട്ടത്തെ പ്രചരിപ്പിക്കാനും ജനഹൃദയങ്ങളിലെത്തിക്കുവാനുമായി, സ്വജീവിതം മുഴുവൻ കൂടിയാട്ടത്തിന്റെ ഉപാസനയ്ക്കായി മാറ്റിവച്ച അസാമാന്യ പ്രതിഭയായിരുന്നു അമ്മന്നൂർ മാധവചാക്യാർ. കൂടിയാട്ടത്തിന്റെ കുലപതി, കുലഗുരു എന്നീ വിശേഷണങ്ങളിൽ ഇദ്ദേഹം അറിയപ്പെടുന്നു.
1917 മേയ് 13ന് ഇരിങ്ങാലക്കുടയിലെ അമ്മന്നൂർ ചാക്യാർമഠത്തിൽ വെള്ളാരപ്പിള്ളി മടശ്ശിമനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി ഇല്ലോടമ്മയുടെയും മകനായാണ് മാധവചാക്യാർ ജനിച്ചത്. ചെറുപ്പത്തിൽത്തന്നെ കലാരംഗത്തേക്ക് കാലെടുത്തുവെച്ച ഇദ്ദേഹം പതിനൊന്നാംവയസ്സിൽ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്തുള്ള തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ വെച്ച് അരങ്ങേറ്റം നടത്തി. അമ്മന്നൂർ ചാച്ചുചാക്യാരും അമ്മന്നൂർ വലിയമാധവചാക്യാരുമായിരുന്നു ഗുരുക്കന്മാർ. മൂന്നു വർഷത്തിനുശേഷം തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ ആദ്യപരിപാടി അവതരിപ്പിച്ചു.
ആയിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള കൂടിയാട്ടം, സംസ്കൃത നാടക രചനകളെ ആധാരമാക്കി കേരളത്തിന്റെ തനത് പൈതൃകത്തിലൂന്നിയ അതിപ്രാചീനമായ അവതരണ കലയാണ്. ലോകത്തിലെ ഏറ്റവും പ്രാചീന രംഗകലകളിലൊന്നായ കൂടിയാട്ടത്തിനെ സംരക്ഷിക്കാനും പ്രചാരം നേടിയെടുക്കാനുമായുള്ള പരിശ്രമം മാധവചാക്യാർ തുടർന്നുകൊണ്ടേയിരുന്നു. അഭിനയ സിദ്ധികൊണ്ടും അരങ്ങിലെ പ്രകടനം കൊണ്ടും ചാക്യാര്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ബാലിവധത്തിലെ ബാലി, ജടായു വധത്തിലെ ജടായു, തോരണയുദ്ധത്തിലെ ഹനുമാന്, ശൂര്‍പ്പണഖാങ്കത്തിലെ ശൂര്‍പ്പണഖ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത വേഷങ്ങളായിരുന്നു.
ഗുരുക്കന്മാരിൽനിന്ന് പരമ്പരാഗതമായ രീതിയിൽ പരിശീലനം ലഭിച്ചശേഷം കൊടുങ്ങല്ലൂർ രാജകുടുംബത്തിലെ കുഞ്ഞുണ്ണിത്തമ്പുരാൻ ഭാഗവതരിൽനിന്ന് അഭിനയത്തിലും നാട്യശാസ്ത്രത്തിലും ഉപരിപഠനം നടത്തുകയുണ്ടായി. കൂടാതെ വിദുഷി കൊച്ചിക്കാവ് തമ്പുരാട്ടിയുടെയും വിദ്വാൻ മാന്തിട്ട നമ്പൂതിരിയുടെയും കീഴിൽ സംസ്കൃതാധ്യയനവും നടത്തി.പിന്നീട് എട്ടുപതിറ്റാണ്ടാളം ആട്ടത്തിന്റെ അരങ്ങിൽ നിറഞ്ഞുനിന്ന മാധവചാക്യാർ മലയാളത്തിന്റെ അഭിമാനമായി മാറി. ഒട്ടേറെ ആട്ടപ്രകാരങ്ങളും ഇദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.
കൂടിയാട്ടത്തെ ലോകപ്രശസ്തമാക്കുന്നതിൽ വലിയൊരു പങ്കു വഹിച്ച ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളുടെ കൂടി ഫലമായാണ് യുനെസ്കോ കൂടിയാട്ടത്തെ മാനവരാശിയുടെ അമൂല്യപൈതൃകസ്വത്ത് എന്ന നിലയിൽ അംഗീകരിച്ചത്. 1981ൽ രാജ്യം പത്മശ്രീ നൽകി അമ്മന്നൂരിനെ ആദരിച്ചു. 1996ൽ സംഗീത നാടക അക്കാദമി ഫെലോഷിപ്പ് നേടിയ അമ്മന്നൂരിന് 2001ൽ യുനെസ്കോയുടെ പ്രശസ്തിപത്രവും ലഭിച്ചു. 2002ൽ രാജ്യം പത്മഭൂഷണും നൽകുകയുണ്ടായി. ഇതേ വർഷം തന്നെയാണ് കണ്ണൂർ സർവ്വകലാശാല ഇദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചത്. ഇതുകൂടാതെ കാളിദാസപുരസ്കാരവും നേടിയിട്ടുണ്ട്.