വയനാട് : പുൽപ്പള്ളിയിൽ വെട്ടുകിളി ശല്യം രൂക്ഷമാകുന്നു. നാണ്യ വിളകൾക്കും തെങ്ങിനും വാഴക്കും ഒരേ സമയം ഭീഷണി ആവുകയാണ് ഈ ജീവി. തോട്ടങ്ങളിൽ രാസ കീടനാശിനി പ്രയോഗിക്കാനാണ് കൃഷി വകുപ്പിന്റെ നിർദ്ദേശം.
ആകർഷണീയ നിറ വിന്യാസങ്ങളോടെ പുൽച്ചാടിയുടെ രൂപമുള്ള ഈ ജീവി കാർഷിക വിളകൾക്ക് വൻ ഭീഷണിയാണ് ഉയർത്തുന്നത്. വാഴ, തെങ്ങ് തുടങ്ങി കൊക്കോ, കാപ്പി തുടങ്ങിയ നാണ്യ വിളകളുടെയും ഇലകൾ കാർന്നു തിന്നുന്ന ഈ ജീവി പുൽപ്പള്ളിയിലും പരിസര പ്രദേശത്തെ തോട്ടങ്ങളിലും പെറ്റു പെരുകിയിരിക്കുകയാണ്. രണ്ട് മാസമായി ഇവയെ തോട്ടത്തിൽ കാണുന്നുണ്ടെന്നും കർഷകർ പറഞ്ഞു. ആയിരിക്കണക്കിനു വെട്ടുകിളികളാണ് പ്രദേശത്ത് നാശം വിതയ്ക്കുന്നത്.
രാസ കീടനാശിനി പ്രയോഗിക്കാൻ കൃഷി വകുപ്പ് കർഷകർക്ക് നിർദ്ദേശം നൽകി. എന്നാൽ പൂർണ്ണമായും ജൈവ രീതിയിൽ ഉത്പ്പാദിപ്പിക്കപ്പെടുന്ന കൊക്കോ, കാപ്പി എന്നിവക്ക് ആവശ്യക്കാർ ഉള്ളതിനാൽ പല കർഷകരും ആ മാർഗ്ഗത്തിലേക്ക് തിരിയുന്നില്ല. മണ്ണിൽ മുട്ടയിടുന്ന ജീവിയായതിനാൽ തന്നെ ലാർവകൾ വളർന്നു കൃഷി നാശം വരുത്തുന്ന സാഹചര്യത്തിൽ മാത്രമാണ് ഇവയുടെ സാന്നിധ്യം തിരിച്ചറിയുന്നത്. മാത്രമല്ല തവള ഉൾപ്പെടെയുള്ള ജീവികളുടെ സാന്നിധ്യം ഇല്ലാതായതും വെട്ടുകിളി പെരുകുന്നതിനു കാരണമാകുന്നതായി വിദഗ്ദ്ധർ പറഞ്ഞു. വെട്ടുകിളി ശല്യം നേരിടുന്നതിന് കൃഷി വകുപ്പ് അടിയന്തര കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.