മലപ്പുറം : മലപ്പുറം വെള്ളിയാറിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ ഗർഭിണിയായ പിടിയാന ചെരിഞ്ഞു. കാട്ടുപന്നിയെ പിടികൂടാൻ ചിലർ ഒരുക്കിയ കെണിയിൽ പിടിയാന അകപ്പെട്ടതാകാം എന്ന നിഗമനത്തിലാണ് വനംവകുപ്പ്.
ഭക്ഷണം തേടി പുറത്തിറങ്ങിയ ഗർഭിണിയായ കാട്ടാനയ്‌ക്ക് നാട്ടിലെ ചിലർ ഒരുക്കിയ കെണിയിൽ അകപ്പെട്ട് ദാരുണ അന്ത്യം. സൈലന്റ് വാലി ദേശീയ ഉദ്യാനത്തിൽ കാട്ടുപന്നിയെ പിടികൂടാൻ ഒരുക്കിയ സ്‌ഫോടക വസ്തുവിന്റെ കെണിയിൽ അകപ്പെട്ട പിടിയനാക്കാണ് ദാരുണ അന്ത്യം സംഭവിച്ചത്. സ്‌ഫോടക വസ്തുക്കൾ നിറച്ച പൈനാപ്പിൾ ഭക്ഷിച്ച് കാട്ടാനയുടെ മുഖം തകർന്നിരുന്നു. പൊട്ടിത്തെറിയിൽ ആനയുടെ വായയും നാക്കും പൂർണ്ണമായി തകർന്നു. ഏറെ ദിവസം പട്ടിണി കിടന്ന ശേഷമാണ് ആന ചെരിഞ്ഞത്.
സൈലൻറ് വാലിയുടെ അതിർത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാറിലാണ് ആന ചെരിഞ്ഞത്. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ മുരളി കൃഷ്ണനാണ് ആനയുടെ ദാരുണ അന്ത്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതോടെ നിരവധി പേർ ഇതിനകംഷെയർ ചെയ്യുകയും ചെയ്തു. കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ചലച്ചിത്രതാരങ്ങളായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ അടക്കമുള്ളവരും ഈ ആവശ്യവുമായി രംഗത്തെത്തി.