ന്യൂഡൽഹി : അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യ 9.5 ശതമാനം വളർച്ച നേടുമെന്ന് അമേരിക്കൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഫിച്ച്. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറയുമെങ്കിലും രാജ്യം അടുത്ത സാമ്പത്തിക വർഷത്തിൽ സാമ്പത്തിക രംഗത്ത് കുതിപ്പ് നടത്തുമെന്നാണ് റേറ്റിംഗ് ഏജൻസിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഈ വർഷം അഞ്ച് ശതമാനത്തിന്റെ കുറവുണ്ടാകുമെന്നായിരുന്നു ഫിച്ച് റിപ്പോർട്ട് ചെയ്തിരുന്നത്.
കൊറോണ വൈറസ് ബാധ ഇന്ത്യയുടെ വളർച്ച നിരക്കിനെ പിന്നോട്ടടിച്ചെന്ന് ഫിച്ച് റിപ്പോർട്ടിൽ പറയുന്നു. പൊതുജനാരോഗ്യ മേഖലയിൽ വലിയ തുക രാജ്യത്തിന് ഉപയോഗിക്കേണ്ടതായി വന്നിട്ടുണ്ട്. ആഗോള തലത്തിൽ വന്ന പ്രതിസന്ധിക്ക് ശേഷം ഇന്ത്യ വീണ്ടും വളർച്ചയുടെ പാതയിലേക്ക് കുതിച്ചുകയറും. അടുത്തവർഷം 9.5 ശതമാനം ജിഡിപി വളർച്ചയുണ്ടാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.സാമ്പത്തിക ഉണർവ്വിനായി ജിഡിപിയുടെ പത്ത് ശതമാനം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സമഗ്രമായ സാമ്പത്തിക പരിഷ്കാരങ്ങൾ വളർച്ച നിരക്ക് ഉയരാൻ കാരണമാകും. അടുത്ത സാമ്പത്തിക വർഷത്തിൽ വലിയ നിക്ഷേപങ്ങൾ ഉണ്ടാകുമെന്നാണ് ഏജൻസി വ്യക്തമാക്കുന്നത്.