ന്യൂയോര്‍ക്ക് : മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതിയെ അമേരിക്ക വീണ്ടും അറസ്റ്റ് ചെയ്തു. പാക് ഭീകരന്‍ തഹവ്വൂര്‍ ഹുസൈന്‍ റാണയെയാണ് അമേരിക്ക അറസ്റ്റ് ചെയ്തത്. മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ വിചാരണ നേരിടുന്ന ആളാണ് റാണ. വിചാരണക്കായി താഹയെ വിട്ട് നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് താഹയെ വീണ്ടും അമേരിക്ക അറസ്റ്റ് ചെയ്തത്. ഇയാളെ ഉടന്‍ ഇന്ത്യക്ക് കൈമാറുമെന്നാണ് വിവരം.
ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി സതേണ്‍ കാലിഫോര്‍ണിയയിലെ ടെര്‍മിനല്‍ ഐലന്റ് ജയിലില്‍ തടവ് ശിക്ഷ അനുഭവിച്ചുവരികയായിരുന്നു റാണ. ഇതിനിടെയാണ് ഇയാള്‍ക്ക് കൊറോണ ബാധിച്ചത്. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചനം ആവശ്യപ്പെട്ട് ഇയാള്‍ അധികൃതരെ സമീപിച്ചു. തുടര്‍ന്നാണ് ജാമ്യം നല്‍കി വിട്ടയച്ചത്. എന്നാല്‍ മുംബൈ ഭീകരാക്രമണക്കേസില്‍ ഇന്ത്യയില്‍ വിചാരണ നേരിടുന്നതിനാല്‍ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളാണ് റാണ. ഭീകരാക്രമണം നടത്താന്‍ ലഷ്‌കര്‍ ഇ ത്വയ്ബക്ക് ഉഗ്ര സ്‌ഫോടക വസ്തുക്കള്‍ കൈമാറിയത് ഇയാളാണ്. ഇതിനുപുറമേ ഭീകരാക്രമണം ആസൂത്രണം ചെയ്തതിലും ഇയാള്‍ക്ക് പങ്കുണ്ട്.
അതേസമയം റാണയെ വിട്ടു കിട്ടുന്നതിന് ആവശ്യമായ നടപടികള്‍ ഇന്ത്യ പൂര്‍ത്തികരിച്ചതായാണ് വിവരം. മുംബൈ ഭീകരാക്രമണക്കേസില്‍ റാണയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ അമേരിക്കയ്‌ക്ക് കൈമാറിയിട്ടുണ്ട്. 2018 ല്‍ എന്‍ഐഎ ഉദ്യോഗസ്ഥർ അമേരിക്കയില്‍ എത്തി നേരിട്ട് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.