കാഠ്മണ്ഡു : ഇന്ത്യ വിരുദ്ധ പരാമർശം നടത്തിയ നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി രാജിവെക്കണമെന്ന് നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ. നേപ്പാളിലെ മുൻ പ്രധാനമന്ത്രിയും കമ്യൂണിസ്റ്റ് പാർട്ടി ചെയർമാനുമായ പുഷ്പകമൽ ദഹൽ ( പ്രചണ്ഡ ) ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളാണ് കെ.പി ശർമ്മ ഒലി ഉടൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത്.
നേപ്പാൾ കമ്യൂണിസ്റ്റ്യ് പാർട്ടി സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ നടന്ന ചൂടേറിയ വാദ പ്രതിവാദങ്ങൾക്കിടെയാണ് കെ.പി ശർമ്മ ഒലിക്കെതിരെ ശക്തമായ വിമർശനം ഉയർന്നത്. സർക്കാരിനെ മറിച്ചിടാൻ ഇന്ത്യ ശ്രമിക്കുന്നുവെന്ന ആരോപണമാണ് ഒലിക്ക് വിനയായത്. നേപ്പാളിലെ ഉന്നത നേതൃത്വത്തിലിരിക്കുന്ന ഒരാൾ ഇത്തരം വിലകുറഞ്ഞ പരാമർശങ്ങൾ നടത്താൻ പാടില്ലായിരുന്നുവെന്ന് പ്രചണ്ഡ തുറന്നടിച്ചു. എല്ലാ രീതിയിലും പരാജയപ്പെട്ട പ്രധാനമന്ത്രി കഴിവ് കേട് മറച്ചു വെക്കാൻ ഇന്ത്യക്കെതിരെ തിരിയുകയാണെന്നും വിമർശനമുണ്ടായി.
കമ്യൂണിസ്റ്റ് പാർട്ട് മുതിർന്ന നേതാക്കളായ മാധവി കുമാർ നേപ്പാൾ , ജ്വാലാനാഥ് ഖനാൽ , ബാംമ്ദേവ് ഗൗതം എന്നിവർ പ്രചണ്ഡയെ പിന്തുണച്ചു. ഒരു തെളിവുമില്ലാതെ ഇത്തരം പരാമർശങ്ങൾ ഒരു പ്രധാനമന്ത്രി നടത്താൻ പാടില്ലായിരുന്നുവെന്ന് മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടി.
ഇന്ത്യയെ വെറുപ്പിച്ച് ചൈനീസ് പക്ഷപാതിത്വം കാണിക്കുന്ന ശർമ്മ ഒലിക്കെതിരെ ശക്തമായ പ്രതിഷേധമാണ് നേപ്പാളിൽ ഉയരുന്നത്. നേപ്പാളി കോൺഗ്രസും നേപ്പാളി കമ്യൂണിസ്റ്റ് പാർട്ടിയിലെ പ്രബല വിഭാഗവും ഒലിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ചൈന നേപ്പാളിന്റെ ഭൂമി കയ്യേറിയത് ഉടൻ തിരിച്ചു പിടിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു.