കേരളത്തിലെ പ്രസിദ്ധമായ ദേവീക്ഷേത്രങ്ങളിൽ ഒന്നാണ് കുമാരനല്ലൂർ ഭഗവതി ക്ഷേത്രം. മധുര മീനാക്ഷിയുടെ പ്രതിരൂപമാണ് ഇവിടെ കുടികൊള്ളുന്നത് . ഓടി വന്ന് കുടി കൊണ്ട ദേവിയാണ് ഇവിടെയുള്ളത് എന്ന് ഐതിഹ്യം .എന്നാൽ എന്താണ് ഈ ഐതിഹ്യം എന്ന് പലർക്കും അറിവുണ്ടാവുകയില്ല .
പാണ്ട്യരാജാക്കന്മാരുടെ ക്ഷേത്രം ആയിരുന്നു മധുരയിൽ സ്ഥിതി ചെയ്യുന്ന മധുര മീനാക്ഷി ക്ഷേത്രം . അവർ ദേവിയെ തങ്ങളുടെ പരദേവതയായിട്ടാണ് സങ്കല്പിച്ചിരുന്നതും ആചരിച്ചു പോന്നതും . ഒരിക്കൽ ദേവിയുടെ ഏറെ വിലപ്പിടിപ്പുള്ള മൂക്കുത്തി നഷ്ടപെടുകയുണ്ടായി. എങ്ങിനെയാണ് മൂക്കുത്തി നഷ്ടപ്പെട്ടതെന്ന് ആർക്കും കണ്ടെത്താനായില്ല. ഒടുവിൽ ശാന്തിക്കാരൻ അറിയാതെ ശ്രീകോവിലിൽ നിന്ന് മൂക്കുത്തി കാണാതാവില്ല എന്ന തീരുമാനത്തിൽ രാജാവ് എത്തി ചേർന്നു . ശാന്തിക്കാരനെ പിടിച്ചു കൊണ്ട് വന്നു നാല്പത് ദിവസത്തിനകം മൂക്കുത്തി കണ്ടെടുത്തു കൊടുത്തില്ലെങ്കിൽ തല വെട്ടുമെന്ന് ശിക്ഷ വിധിച്ചു .
.ശാന്തിക്കാരൻ പലവിധത്തിലും മൂക്കുത്തി തിരയാൻ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല . ഒടുവിൽ മുപ്പത്തിയൊമ്പതാം ദിവസം , മഹാരാജാവ് തന്റ്റെ ശിരസ്സ് ഛേദിക്കുമല്ലോ എന്ന വിഷമത്തിൽ ഉറങ്ങാൻ കിടന്നു. ഉറക്കത്തിൽ ഒരു അശ്രീരി അദ്ദേഹത്തോട് അവിടെ നിന്ന് ഓടി രക്ഷപെടുവാൻ ആവശ്യപ്പെട്ടു. ആദ്യത്തെ രണ്ടു തവണയും ശാന്തിക്കാരൻ ആ അശ്രീരി മുഖവിലക്കെടുത്തില്ലെങ്കിലും മൂന്നാമത്തെ തവണ അത് ദേവി തന്നോട് പറയുന്നതാവും എന്ന തോന്നലിൽ അദ്ദേഹം അവിടെ നിന്ന് ഓടി രക്ഷപെട്ടു.
രാത്രിയിലെ കടുത്ത അന്ധകാരത്തിൽ ഓടാൻ അദ്ദേഹം നന്നേ വിഷമിച്ചു . പെട്ടെന്ന് തന്നെ അതിസുന്ദരിയായ ഒരു സ്ത്രീ മുന്നിൽ പ്രത്യക്ഷപെട്ടു ഇപ്രകാരം അരുളി ചെയ്തു ” ഇത്രയും കാലം ഭക്തിയോടെ എന്നെ ആരാധിക്കുകയും പൂജിക്കുകയും ചെയ്ത അങ്ങ് ഇവിടെ നിന്ന് പോവുകയാണെങ്കിൽ ഞാനും കൂടെ വരുന്നു”. എന്നിട്ടു അദ്ദേഹത്തോടൊപ്പം ഓടാൻ തുടങ്ങി. ഒടുവിൽ ദേവി ഓടി അദ്ദേഹത്തിന്റ്റെ മുന്നിലൂടെ ഓടാൻ തുടങ്ങി. ദേവിയുടെ ദിവ്യപ്രഭയാൽ പ്രകാശപൂരിതമായിരുന്നു വഴികൾ . കുറെ ദൂരം ഓടി കഴിഞ്ഞപ്പോൾ ദേവി പൊടുന്നനെ അപ്രത്യക്ഷ ആയി. ശാന്തിക്കാരന്റ്റെ ചുറ്റും ഇരുൾ നിറഞ്ഞു. ഇരുട്ടിൽ ഒരടി പോലും മുന്നോട്ടു വയ്‌ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇത്രയും ദൂരം ഓടിയതിന്റ്റെ ക്ഷീണത്തിൽ അദ്ദേഹത്തിന് എവിടെയെങ്കിലും കിടന്നേ മതിയാവൂ എന്ന തോന്നൽ ഉണ്ടായി. അടുത്ത് കണ്ട വഴിയമ്പലത്തിൽ മേൽമുണ്ട് വിരിച്ചു കിടന്ന ഉടനെ തന്നെ ക്ഷീണം കൊണ്ട് ശാന്തിക്കാരൻ ഉറങ്ങി പോയി.
പിറ്റേ ദിവസം ഉറക്കം ഉണർന്ന ശാന്തിക്കാരൻ , അന്ന് കേരളരാജ്യമായിരുന്ന സ്ഥലത്ത് ,കുമാരനല്ലൂർ എന്ന് പറയുന്ന ദേശത്ത്, ചേരമൻ പെരുമാൾ സുബ്രഹ്മണ്യ സ്വാമിയെ പ്രതിഷ്ഠിക്കാൻ വേണ്ടി പണി കഴിപ്പിച്ച ക്ഷേത്രത്തിൽ ആയിരുന്നു. അത്ഭുതം കൊണ്ട് ചുറ്റും നോക്കിയ ശാന്തിക്കാരൻ കണ്ടെത് സുബ്രമണ്യ സ്വാമിയേ പ്രതിഷ്ഠിക്കാൻ വേണ്ടി പണികഴിപ്പിച്ച ശ്രീകോവിലെ പീഠത്തിൽ ദേവി ഇരിക്കുന്നതാണ് .ഓടി നടന്നു എല്ലാവരോടും മധുരമീനാക്ഷി ഈ ക്ഷേത്രത്തിൽ കൂടിക്കൊണ്ടിരിക്കുന്നു എന്ന് എല്ലാവരോടും പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ വാക്ക് കേട്ട് ശ്രീകോവിലിലേക്ക് നോക്കിയ ആർക്കും ദേവിയെ ദർശിക്കാൻ ആയില്ല. ഈ വാർത്ത ചേരമൻ പെരുമാളിന്റെ ചെവിയിലും എത്തി. അദ്ദേഹവും ക്ഷേത്രത്തിൽ എത്തി ശ്രീകോവിലിലേക്ക് നോക്കിയെങ്കിലും ഒന്നും കാണാൻ ആയില്ല. അപ്പോൾ ശാന്തിക്കാരൻ അദ്ദേഹത്തോട് തന്നെ തൊട്ടു കൊണ്ട് അകത്തേക്ക് നോക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ കണ്ട ദൃശ്യം ദേവി പീഠത്തിൽ ഇരിക്കുന്നതാണ്.
താൻ സുബ്രമണ്യ സ്വാമിയെ പ്രതിഷ്ഠിക്കാൻ ഉദ്ദേശിച്ച സ്ഥലത്ത് ഓടി കയറി വന്നിരുന്നത് പെരുമാളിന് ഇഷ്ടമായില്ല. തന്നെ വന്നിരുന്നതല്ലേ അത് കൊണ്ട് വേണ്ടുന്നതെല്ലാം തന്നെ ഉണ്ടാക്കിക്കൊള്ളൂ എന്ന് പറഞ്ഞു താൻ പണി കഴിപ്പിച്ച സുബ്രമണ്യ സ്വാമിയേ വൈക്കത്തു ഉദയനാപുരത്തു പണികഴിപ്പിച്ച ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാൻ പുറപ്പെട്ടു. കുറച്ചു ദൂരം നടന്നപ്പോൾ മൂടൽ മഞ്ഞു കാരണം അവർക്കു ഒരടി പോലും മുന്നോട്ടു നടക്കാനായില്ല. കൂടെ ഉണ്ടായിരുന്നവർ പെരുമാളിനോട് ഒരു പക്ഷെ ഇത് ദേവിയുടെ മായ ആയിരിക്കും എന്ന് പറഞ്ഞു. ഇത് കേട്ട പെരുമാൾ ദേവിയുടെ മായ ആണ് ഇതെങ്കിൽ മൂടൽ മഞ്ഞു മാറി തനിക്ക് കാണാൻ കഴിഞ്ഞാൽ , കണ്ണ് കാണുന്ന ദൂരം അത്രയും ഉള്ള ദേശം ദേവിക്ക് കൊടുക്കാം എന്ന് പറഞ്ഞു. ഉടൻ തന്നെ മൂടൽ മഞ്ഞു മായുകയും , അവിടെ നിന്ന് കാണാവുന്നത്രയും ദേശം അദ്ദേഹം ദേവിക്ക് നല്കുകയും ചെയ്തു. ആ സ്ഥലം ഇപ്പോൾ മാഞ്ഞൂർ എന്നറിയപ്പെടുന്നു.
പെരുമാൾ തിരിച്ചു ക്ഷേത്രത്തിൽ എത്തി യഥാവിധി ദേവിയുടെ പ്രതിഷ്ഠ നടത്തുകയും , ക്ഷേത്രത്തിനു ആ സ്ഥലത്തിന്റ്റെ പേരായ കുമാരനല്ലൂർ എന്നിടുകയും ചെയ്തു. എല്ലാ പൂജാകർമങ്ങൾ നടത്തുവാനും, ഉത്സവം നടത്താനും, ആട്ടവിശേഷം എന്നിവ നടത്താനും തീരുമാനം ആയി . വൃശ്ചിക മാസത്തിലെ കാർത്തിക , ഇന്ന് കുമാരനല്ലൂർ കാർത്തിക എന്നറിയപ്പെടുന്ന സമയത്താണ് പത്തു ദിവസം നീളുന്ന ഉത്സവം ആഘോഷിക്കുന്നത്. പെരുമാൾ ഈ ക്ഷേത്രം കുമാരനല്ലൂർ പ്രദേശത്തുള്ള കുറെ ബ്രാഹ്മണന്മാരെ ഏൽപ്പിക്കുകയും അങ്ങിനെ അത് ഊരാണ്മ ക്ഷേത്രം ആയി മാറുകയും ചെയ്തു.
അന്ന് മുതൽ ഇന്ന് വരെ അഭിവൃദ്ധിയല്ലാതെ കുമാരനല്ലൂരമ്മയെ വിശ്വസിക്കുന്നവർക്കുണ്ടായിട്ടില്ല. ദേവിയെ കൂടെ കൊണ്ട് വന്ന ശാന്തിക്കാരന്റെ പിൻതലമുറക്കാർ കുമാരനല്ലൂരിൽ താമസം ഉണ്ട്. അവർ “മധുരനമ്പൂരിമാർ ” എന്നാണ് അറിയപ്പെടുന്നത്.