ന്യൂഡല്‍ഹി: മറാത്താ സംവരണ കേസ്സില്‍ അഭിഭാഷകര്‍ നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മഹാരാഷ്ട്രയിലെ ജോലികള്‍ക്കും വിദ്യാലയ പ്രവേശനത്തിനും മറാത്താ ജനവിഭാഗങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സംവരണ കേസ്സിലാണ് നേരിട്ട് ഹാജരായി വിഷയങ്ങള്‍ അവതരിപ്പിക്കണമെന്ന നിര്‍ദ്ദേശം പരമോന്നത നീതിപീഠം മുന്നോട്ട് വച്ചിരിക്കുന്നത്. എന്നാല്‍ കൊറോണ കാലത്ത് ഭൂരിഭാഗം കേസ്സുകളും വെര്‍ച്വല്‍ സംവിധാനത്തിലൂടെ പരിഗണക്കുന്നതിന് പകരം നേരിട്ട് ഹാജരാകുന്നത് മാറ്റണമെന്ന നിലാപാടിലാണ് അഭിഭാഷകര്‍.
മഹാരാഷ്ട്രയില്‍ ഭരണഘടനപരമായി 12 ശതമാനം സംവരണം തദ്ദേശീയര്‍ക്ക് എല്ലാ ജോലികളിലും വിദ്യാഭ്യാസത്തിലും അനുവദിച്ചിരിക്കുന്നതിനെതിരെ നിരവധി വിഭാഗങ്ങള്‍ കേസ്സ് നല്‍കിയിരുന്നു. ഇതുപ്രകാരം ഈ മാസം 14-ാം തീയതിയാണ് കോടതി കേസ്സ് പരിഗണിച്ചിരിക്കുന്നത്. ജസ്‌ററിസുമാരായ എല്‍.എന്‍.റാവു, ഹേമന്ദ് ഗുപ്ത, എസ്.രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ചാണ് കേസ്സ് പരിഗണിക്കുന്നത്. വാദികള്‍ക്കായി അരവിന്ദ് ദാത്തര്‍, ശ്യാം ദിവാന്‍, ഗോപാല്‍ ശങ്കരനാരായണന്‍, അമിത് ആനന്ദ് തിവാരി എന്നിവരാണ് ഹാജരാകുന്നത്. മറുഭാഗത്തിനായി മുകുല്‍ രസ്‌തോഗിയും പി.എസ്.പത്വാലിയയും പങ്കെടുക്കും.
നിലവില്‍ 12 ശതമാനം മറാത്താ വംശജര്‍ക്കായി നിജപ്പെടുത്തിയതാണ് മാറ്റണമെന്ന ആവശ്യമുള്ളത്. മൊത്തം സംവരണം 74 ശതമാനം വേറെയുണ്ട്. ഇതെല്ലാം കഴിഞ്ഞ് പൊതു മാനദണ്ഡം മാത്രമുള്ളവരുടെ ജോലി സാധ്യത വെറും 10 ശതമാനത്തിലേക്ക് താഴും. മഹാരാഷ്ട്രപോലുള്ള വലിയ സംസ്ഥാനത്തെ തൊഴില്‍ ലഭ്യത സാധാരണക്കാരന് കിട്ടാക്കനിയാകുമെന്നുമാണ് പരാതിക്കാര്‍ വ്യക്തമാക്കുന്നത്.