തിരുവനന്തപുരം : സ്വർണക്കടത്തിൽ സർക്കാരിനെതിരെ നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടു വരാനൊരുങ്ങി യുഡിഎഫ്. നിയമസഭയ്ക്ക് ചേരാത്ത രീതിയിൽ പ്രവർത്തിച്ച സ്പീക്കർക്കെതിരെ സഭയിൽ പ്രമേയം കൊണ്ടു വരാനും യുഡിഎഫ് ഏകോപന സമിതി തീരുമാനിച്ചു. സ്വർണക്കടത്തിൽ ആരോപണം നിലനിൽക്കെ സ്പീക്കറും മുഖ്യമന്ത്രിയും രാജി വെക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
പിണറായി വിജയൻ സർക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയത്തിനാണ് കളമൊരുങ്ങുന്നത്. ധന ബില്ല് പാസാക്കുന്നതിന് ഈ മാസം അവസാനം ഒരു ദിവസത്തേക്ക് നയമസഭാ സമ്മേളനം ചേരുന്നുണ്ട്. അതിന് മുൻപ് അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നൽകാനാകും സാധ്യത. സ്പീക്കർക്കെതിരെയും ശക്തമായ രീതിയിൽ പ്രതിഷേധങ്ങൾ ഉയർത്തി കൊണ്ട് വരാനും യുഡിഎഫ് യോഗം തീരുമാനിച്ചു. സ്വപ്നയുമായി സ്പീക്കർക്ക് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ സ്പീക്കർക്കെതിരെ പ്രമേയം കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുന്നതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ യുഡിഎഫ് ഏകോപന സമിതി നിയോഗിച്ചു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണം ശക്തമായ സാഹചര്യത്തിൽ പോലും ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെതിരെ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും യുഡിഎഫ് ആരോപിച്ചു.
സർക്കാരിനെതിരെ കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനം. ഇതിന്റെ ഭാഗമായി അടുത്ത മാസം രണ്ടിന് സംസ്ഥാനതല വെർച്വൽ റാലി നടത്താനും തീരുമാനമാനിച്ചു.