ഇസ്ലാമാബാദ്: അതിര്‍ത്തിയിലെ വെടിവെയ്പ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന് പാകിസ്താന്റെ പരാതി. നിയന്ത്രണരേഖയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ ലംഘിക്കുന്നുവെന്നാണ് പാകിസ്താന് പാരാതിപ്പെട്ടിരിക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായി പാകിസ്താന് സൈന്യം നടത്തുന്ന വെടിവെയ്പ്പിനെതിരെ ശക്തമായ തിരിച്ചടിയാണ് ഇന്ത്യൻ സേന നൽകുന്നതെന്നാണ് ഇന്ത്യയുടെ നിലപാട്. ജമ്മുകശ്മീരില്‍ മാത്രം പാകിസ്താന് 220 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും ഇന്ത്യന്‍ ഹൈക്കമ്മീഷന് വ്യക്തമാക്കി.
അതിര്‍ത്തിയിലെ രാഖ്ചിത്രിയിലും ഖുയിരാത്തയിലും ഞായറാഴ്ച നടന്ന വെടിവെയ്പ്പില്‍ നാലു ഗ്രാമീണര്‍ക്ക് പരിക്കുപറ്റിയിരുന്നു. ഇന്ത്യന്‍ സൈന്യം യാതൊരു പ്രകോപനവുമില്ലാതെയാണ് നിയന്ത്രണരേഖയിലും നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അതിര്‍ത്തിയിലും വെടിവച്ചതെന്നാണ് പാകിസ്താന് ആരോപിച്ചത്. ഇന്ത്യന്‍ സൈന്യത്തിന്റെ വെടിവെയ്പ്പില്‍ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ടതായും 129 പേര്‍ക്ക് പരിക്കേറ്റതായും പാകിസ്താന് ആരോപിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയുടെ ഭാഗത്തുനിന്നും 1659 തവണയാണ് വെടിനിര്‍ത്തല്‍ ലംഘനം നടന്നതെന്നാണ് പാകിസ്താന്റെ പരാതി.