റിയാദ്: ഹജ്ജ് തീര്‍ത്ഥാടനത്തിന് കര്‍ശന നിയന്ത്രണം നിര്‍ദ്ദേശവുമായി സൗദി ഭരണകൂടം. ഈ വര്‍ഷത്തെ ഹജ്ജുകര്‍മ്മത്തിനായി ആകെ ആയിരം പേര്‍ക്കുമാത്രമാണ് അനുമതി നല്‍കുക എന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 5 ദിവസം കൊണ്ട് 25 ലക്ഷംപേര്‍ പങ്കെടുത്ത തീര്‍ത്ഥാടന കാലമാണ് കൊറോണ മൂലം ഇപ്പോള്‍ ബുദ്ധിമുട്ടിലായത്.
വിദേശത്തുനിന്നുള്ളവരെ നിയന്ത്രിക്കാനാണ് സൗദി നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. സൗദിയുടെ ചരിത്രത്തില്‍തന്നെ ഇങ്ങനെയൊരു തീര്‍ത്ഥാടക നിയന്ത്രണം ആദ്യമായിട്ടാ ണെന്ന് ഭരണകൂടം അറിയിച്ചു. ഈ മാസം 31 മുതല്‍ നടക്കാനിരിക്കുന്ന തീര്‍ത്ഥാടനത്തിന് ഇത്ര കുറവ് ആളുകള്‍ക്ക് മാത്രം വിസ അനുവദിക്കുന്നത് ഏതു മാനദണ്ഡം വച്ചാണെന്ന് അറിവായിട്ടില്ല.
‘ ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനത്തിന് പുറത്തുനിന്നും എത്താനുള്ളവരുടെ എണ്ണം 1000 ആക്കിയിരിക്കുന്നു. ഇത് ചിലപ്പോള്‍ കുറച്ചു കൂടുകയോ കുറയുകയോ ചെയ്യാം.സംഖ്യ ഏതായാലും പതിനായിരക്കണക്കിനാവില്ല എന്നുറപ്പാണ് ‘ ഹജ്ജ് ചുമതലയുള്ള മന്ത്രി മുഹമ്മദ് ബെന്റണ്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം 1,61,000 കടന്നിരിക്കുകയാണ്. ഗല്‍ഫ് മേഖലയിലെ ഏറ്റവും ഉയര്‍ന്ന നിരക്കും സൗദിയിലേതാണ്. 1300 പേരാണ് നിലവില്‍ മരണപ്പെട്ടിരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ തുടക്കത്തില്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നടക്കേണ്ട ഉംറ തീര്‍ത്ഥാടനവും സൗദി റദ്ദാക്കിയിരുന്നു.