കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ ഫൈസൽ ഫരീദിനും റബിൻസിനുമെതിരെ ജാമ്യമില്ലാ വാറണ്ട് .കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ഇരുവർക്കുമെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. കസ്റ്റംസിന്റെ അപേക്ഷപ്രകാരമാണ് നടപടി.
സ്വർണ്ണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെയും റബിൻസിനെയും പ്രതി ചേർത്ത് കൊണ്ടുള്ള റിപ്പോർട്ട് കസ്റ്റംസ് ഇന്നലെ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിനൊപ്പമാണ് ഇരുവരെയും ഇന്ത്യയിൽ എത്തിക്കാൻ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനും കോടതിയിൽ അപേക്ഷ നൽകിയത്.
സ്വപ്നയെയും സന്ദീപിനെയും സാമ്പത്തിക കുറ്റവിചാരണ കോടതി ഇന്നു മുതൽ 5 ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു.ചോദ്യം ചെയ്യലിനും ശേഷം പ്രതികളെ ഒന്നാം തീയതി കോടതിയിൽ ഹാജരാക്കണം.
കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ട പത്തു പ്രതികളെ ഇന്ന് രണ്ട് മണിക്ക് കോടതിയിൽ ഹാജരാക്കാനും നിർദ്ദേശമുണ്ട്. കേസിലെ മററ് അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയും കോടതി തള്ളി.അംജദ് അലി, ജിഫ്സൽ, മുഹമ്മദ് അൻവർ, സംജു , മുഹമ്മദ് അബ്ദുഷമിം എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തുടർച്ചയായ രണ്ടാം ദിവസവും എൻഐഎ ചോദ്യം ചെയ്യുകയാണ്. എൻഐഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുതൽ പ്രോസിക്യൂട്ടര്‍ വരെ ചോദ്യം ചെയ്യൽ സംഘത്തിലുണ്ട്. ശിവശങ്കറിന്റെ മൊഴികളിലെ പൊരുത്തക്കേടുകളാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിക്കുന്നത്.