കൊച്ചി:രമേശ് ചെന്നിത്തല ആര്‍എസ്എസ് ആണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി ജന്‍മഭൂമി ദിനപത്രം.സിപിഎം പിബി അംഗമായ എസ് രാമചന്ദ്രന്‍ മുന്‍ ആര്‍എസ്എസ് ശിക്ഷകായിരുന്നുവെന്ന് വ്യക്തമാക്കി ജന്‍മഭൂമി ദിനപത്രത്തില്‍ വന്ന ലേഖനം ചര്‍ച്ചയാവുന്നു. ജൂലൈ 31ന് ജന്മഭൂമി ദിനപത്രത്തിലും ന്യൂസ് എഡിറ്റര്‍ പി.ശ്രീകുമാര്‍ എഴുതിയ ലേഖനമാണ് കേരള രാഷ്‌ട്രീയത്തില്‍ അടുത്ത വിവാദത്തിന് തീകൊളുത്തിയിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആര്‍എസ്എസുകാരുടെ മാനസപുത്രനാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കാണ് ജന്‍മഭൂമി മറുപടി നല്കിയത്.
രമേശ് ചെന്നിത്തലയല്ല, ആര്‍.ശങ്കറും എസ്.രാമചന്ദ്രന്‍ പിള്ളയുമാണ് ആര്‍എസ്എസ് എന്നാണ് ലേഖനത്തില്‍ വ്യക്തമാക്കുന്നത്.
”ഇനി രമേശ് ആര്‍എസ്എസ് ആയിരുന്നു എങ്കില്‍ വല്ലകുഴപ്പവും ഉണ്ടോ.സിപിഎമ്മില്‍ കൊടിയേരിയേക്കാള്‍ വലിയ നേതാവാണല്ലോ പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. ഇപ്പോഴത്തെ കമ്മ്യുണിസ്റ്റു നേതാക്കളില്‍ മാന്യതയുടെ മുഖമുള്ള നേതാവാണ് എസ്ആര്‍പി. ആ മാന്യതയക്കു കാരണം അദ്ദേഹത്തിന്റെ ആര്‍എസ്എസ് സംസ്‌കാരമാണ്എന്നു പറയുന്നവരുമുണ്ട്. ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കുക മാത്രമല്ല, രാമചന്ദ്രന്‍ പിള്ള കായംകുളത്ത് ആര്‍എസ്എസ് ശാഖ നടത്തുന്നതിന്റെ ചുമതലക്കാരനുമായിരുന്നു. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് എസ്ആര്‍പി ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയിലെ പ്രവര്‍ത്തകനായിരുന്നത്. ശാഖയുടെ നടത്തിപ്പ് ചുമതലയുള്ള ശിക്ഷക് എന്ന ചുമതല വഹിച്ചിരുന്ന എസ്ആര്‍പി സംഘത്തിന്റെ പ്രവര്‍ത്തന ശിബിരത്തിലും പങ്കെടുത്തിട്ടുണ്ട്. പിന്നീട് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അടുക്കുകയും പ്രവര്‍ത്തനത്തില്‍ സജീവമാകുകയും ചെയ്യുകയായിരുന്നു”. ലേഖനത്തില്‍ എസ്ആര്‍പിയുടെ ആര്‍എസ്എസ് ബന്ധം വ്യക്തമാക്കുന്നതിങ്ങനെയാണ്.
‘കോടിയേരി ആര്‍എസ്എസ് എന്നു പറഞ്ഞതിന്റെ പേരില്‍ ചെന്നിത്തല തലകുമ്പിടേണ്ടതുമില്ല. കോണ്‍ഗ്രസില്‍ എല്ലാ അര്‍ത്ഥത്തിലും രമേശിനേക്കാള്‍ വലിയ നേതാവായിരുന്നല്ലോ മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കര്‍. ആത്മാഭിമാനിയും ഹിന്ദുത്വാഭിമാനിയുമായിരുന്ന ആര്‍ ശങ്കര്‍ കൊല്ലത്തെ ആര്‍എസ്എസ് ശാഖയിലെ സ്വയംസേവകനായിരുന്നു. കൊല്ലത്ത് ആര്‍എസ്എസ് പ്രചാരകനായിരുന്ന ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുമുണ്ട്.’ – ജന്മഭൂമിയിലെ ലേഖനത്തില്‍ പി ശ്രീകുമാര്‍ എഴുതി.
‘രമേശ് ആര്‍എസ്എസ് ആയിരുന്നില്ലെങ്കിലും അച്ഛന്‍ രാമകൃഷ്ണന്‍ നായര്‍ ആര്‍എസ്എസിനെ സ്നേഹിച്ചിരുന്നു. ചെന്നിത്തല മഹാത്മാ സ്‌ക്കൂളിലെ അധ്യാപകനായ അദ്ദേഹം ആര്‍എസ്എസ് കളരിക്കല്‍ ശാഖയില്‍ ഗുരുപൂജ, ഗുരുദക്ഷിണ പരിപാടികളിലും പങ്കെടുത്തിട്ടുണ്ടെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.