തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ പ്രതി റമീസ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയത് എയർ ഗൺ അല്ലെന്ന് ബാലിസ്റ്റിക് റിപ്പോർട്ട്. ദുബായിൽ നിന്ന് പ്രതി കൊണ്ടുവന്ന തോക്കിന്റെ ഭാഗങ്ങൾ യഥാർത്ഥ തോക്കുകളുടേതാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്തു വന്നത്.
കഴിഞ്ഞ വർഷം നവംബറിലാണ് തോക്കിന്റെ ഭാഗങ്ങൾ കൊടുവരുന്നതിനിടെ ഇയാൾ കസ്റ്റംസിന്റെ പിടിയിലായത്. പാലക്കാട്ടെ റൈഫിൾ ക്ലബ്ബിനു വേണ്ടി കൊണ്ടുവന്നതാണെന്നായിരുന്നു ഇയാളുടെ വിശദീകരണം. മതിയായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല റൈഫിൾ ക്ലബ്ബ് എയർ ഗൺ കൊണ്ടുവരാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതോടെ കസ്റ്റംസ് തോക്കുകളുടെ ഭാഗങ്ങൾ പിടിച്ചെടുത്ത് ബാലിസ്റ്റിക് റിപ്പോർട്ടിനായി അയക്കുകയായിരുന്നു.
സ്വർണക്കടത്തു കേസിൽ എൻ.ഐ.എ അന്വേഷണം വന്നതോടെയാണ് ഇഴഞ്ഞു നീങ്ങിയിരുന്ന ബാലിസ്റ്റിക് അന്വേഷണം വേഗത്തിലായതും റിപ്പോർട്ട് കൈമാറിയതും. റമീസിന് പോപ്പുലർ ഫ്രണ്ട് നേതാവും കൈവെട്ട് കേസിലെ പ്രതിയുമായ മുഹമ്മദലിയുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതോടെ തീവ്രവാദ പ്രവർത്തനങ്ങൾക്കാണോ ആയുധം ഇറക്കുമതി ചെയ്തതെന്ന് സംശയിക്കപ്പെടുന്നുണ്ട്. റമീസിന്റെ പക്കൽ നിന്ന് സ്വർണം വാങ്ങിയത് മുഹമ്മദലിയാണെന്ന് തെളിഞ്ഞതോടെ ഇയാൾ അറസ്റ്റിലായിരുന്നു.