സ്വർണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻ ഐ എ സംഘം യു എ ഇ യിലേക്ക്. യാത്രയ്‌ക്ക് കേന്ദ്രസർക്കാർ അനുമതിയായി. യുഎഇയിൽ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും ഹവാല ഇടപാടുകാരെക്കുറിച്ചും അന്വേഷണം നടത്തും. ഇക്കാര്യത്തിൽ ഇന്ത്യ യുഎഇ സർക്കാരിന്റെ അനുമതി തേടുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്
കേസിലെ പ്രധാന പ്രതികളായ ഫൈസൽ ഫരീദിനെയും, റബിൻസനെയും എൻഐഎ സംഘം കസ്റ്റഡിയിലെടുക്കുമെന്നും സൂചനയുണ്ട്. യുഎഇയിൽ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരുമായി ബന്ധമുള്ള ഇന്ത്യക്കാരേക്കുറിച്ചും അന്വേഷണം നടത്തും. ഇക്കാര്യത്തിൽ യുഎഇയുടെ അനുമതി ആവശ്യമുണ്ട്. യുഎഇ സര്‍ക്കാരിന്‍റെ നിലപാട് ഇക്കാര്യത്തിൽ നിര്‍ണായകമാകും. കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചതെന്നാണ് ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
എൻഡിഎ സർക്കാർ കൊണ്ടുവന്ന എൻഐഎ ആക്ട് നിയമഭേദഗതി അനുസരിച്ച് വിദേശത്ത് പോയി അന്വേഷണം നടത്താനും അന്വേഷണ ഏജൻസികൾക്ക് അനുമതിയുണ്ട്.
അതേ സമയം സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്വപ്നയും സന്ദീപും നല്‍കിയ ജാമ്യ ഹര്‍ജിയില്‍ കൊച്ചിയിലെ എന്‍ ഐഎ കോടതി ഇന്ന് വാദം കേൾക്കും. കേസില്‍ തീവ്രവാദ ബന്ധം ചുമത്തിയ മുവാറ്റുപുഴ സ്വദേശിയായ മുഹമ്മദലിയെ കഴിഞ്ഞ ദിവസം എൻഐ എ അറസ്റ്റ് ചെയ്തിരുന്നു.ടി കെ റമീസ് വഴി ഇയാള്‍ സ്വര്‍ണം കടത്തിയെന്നും അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ 24 ആം പ്രതിയാണ് മുഹമ്മദലി.