ഭക്തിയും കലയും സംഗീതവും വിജ്ഞാനവും ഒത്തുചേരുന്ന “ഓച്ചിറ പരബ്രഹ്മ ക്ഷേത്രം”…….കുറച്ചു പേരെങ്കിലും കേട്ടിട്ടുണ്ടാകും ഈ ക്ഷേത്രത്തെ പറ്റി. മണ്ഡലമാസമാകുന്നതോടെ അയ്യപ്പനെ കാണാനെത്തുന്ന ഒരോ ഭക്തനും ആഗ്രഹിക്കുന്ന ഒന്ന് തന്നെയാണ് ഓച്ചിറ ക്ഷേത്രത്തിലും തൊഴുതു വരണമെന്നത്. അഗതികളും അനാഥരുമായ ധാരാളം ആൾക്കാരുടെ അഭയകേന്ദ്രമാണ് ഈ മഹാക്ഷേത്രം. ഹൈന്ദവ ധർമത്തിലെ “ഈശ്വരൻ” എന്ന് പറയപ്പെടുന്ന “പരമാത്മാവ്” അഥവാ അരൂപിയായ “നിർഗുണ പരബ്രഹ്മം” തന്നെയാണ് ഇവിടുത്തെ ആരാധനാമൂർത്തി.
സംസ്ഥാനത്തെ മറ്റുള്ള ഹൈന്ദവക്ഷേത്രങ്ങളിൽ നിന്നും തികച്ചും വിഭിന്നമായ ഒരു ക്ഷേത്രമാണ് കായംകുളത്തിനടുത്ത് ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഈ പുണ്യ പുരാതനമായ ക്ഷേത്രം. “ദക്ഷിണകാശി” എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്. ചുറ്റമ്പലമില്ലാത്ത കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രവും ഇതാണത്രേ.
കൊല്ലം ജില്ലയുടെ വടക്കേ അതിര്‍ത്തിയിൽ, നഗരത്തിൽ നിന്നും 32 കിലോമീറ്റർ അകലെയായി സ്ഥി ചെയ്യുന്ന ഈ പുരാതന ക്ഷേത്രം 36 ഏക്കറിലായാണ് വ്യാപിച്ചു കിടക്കുന്നത്. കിഴക്കേ ഗോപുരകവാടം മുതൽ ഇരുപത്തിരണ്ടേക്കർ സ്ഥലത്ത് ശൈവ-വൈഷ്ണവ സങ്കൽപ്പത്തിലുള്ള രണ്ട് ആൽത്തറകളും ചില കാവുകളും അടങ്ങുന്നതാണ് ഇവിടുത്തെ ക്ഷേത്രസങ്കൽപം. “ഓം” എന്നതാണ് പരബ്രഹ്മത്തെ കുറിക്കുന്ന ശബ്ദം. സകല ദേവതകളും “ഓംകാരമൂർത്തിയായ” പരബ്രഹ്മത്തിൽ ലയിച്ചിരിക്കുന്നതായാണ് സങ്കൽപ്പം. സാത്വിക ഗുണമുള്ള മഹാവിഷ്ണുവായും, ത്രിഗുണത്താൽ പരബ്രഹ്മം രാജസിക ഗുണമുള്ള ബ്രഹ്‌മാവായും, താമസിക ഗുണമുള്ള മഹാദേവനായും മാറി; രൂപവും, നാമവും, ശക്തിയും ധരിക്കുന്നു എന്ന് വേദങ്ങളും ഭഗവദ്ഗീതയും മറ്റും ഉത്‌ഘോഷിക്കുന്നു. ഇതിൽ മഹാവിഷ്‌ണുവിനെയും, പരമശിവനെയും രണ്ട് ആൽത്തറകളിൽ ഓച്ചിറ പരബ്രഹ്മത്തിന്റെ പ്രതീകമായി ആരാധിക്കപ്പെടുന്നു.
മിഥുനം ഒന്നിനും രണ്ടിനും നടക്കുന്ന ഓച്ചിറക്കളി തിരുവിതാംകൂര്‍ രാജാവ് മാര്‍ത്താണ്‌ഡവര്‍മ്മയും കായംകുളം രാജാവും തമ്മില്‍ നടന്ന യുദ്ധത്തിന്റെ ഓര്‍മപുതുക്കലായാണ് ഭക്തർ ഓർക്കുന്നത്. കന്നിമാസത്തിലെ തിരുവോണനാളില്‍ നടക്കുന്ന കാളകെട്ടുത്സവവും വൃശ്ചികമാസത്തിലെ പന്ത്രണ്ട് വിളക്കുമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ.
എന്നാൽ ഇക്കുറി ഓച്ചിറ പടനിലത്ത് പോര്‍വിളിയില്ല, കളരി പൂജയില്ല. പടപ്പുറപ്പാടില്ല, കൃഷ്ണപ്പരുന്ത് എട്ടുകണ്ടം വട്ടമിട്ടു പറക്കില്ല. കരനാഥന്മാര്‍ പരസ്പരം ഹസ്തദാനം ചെയ്യില്ല. പണക്കിഴി സ്വീകരിക്കില്ല. കന്നുകാലി പ്രദര്‍ശനം ഇല്ല. വിപണനം ഇല്ല. കാര്‍ഷിക ഉപകരണങ്ങളുടെ വിപണനം നടക്കില്ല. എല്ലാം ചടങ്ങിനു മാത്രം. ഇങ്ങനെയും ഒരു ഓച്ചിറക്കളിക്കാലം.
ഓച്ചിറ പടനിലത്ത് പതിറ്റാണ്ടുകളായി നടന്നു വന്നിരുന്ന ഓച്ചിറക്കളി ഇക്കുറി കൊറോണയുടെ പശ്ചാത്തലത്തിലാണ് ഒഴിവാക്കിയത്. ഓച്ചിറക്കളിയിൽ പങ്കെടുക്കുന്നതിനും കളി കാണുന്നതിനും നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ എത്തുന്നത് പതിവായിരുന്നു.
ആശാന്മാരുടെ നേതൃത്വത്തില്‍ അഭ്യാസികള്‍ രാവിലെമുതല്‍ തന്നെ ഓച്ചിറ പടനിലത്തേക്ക് എത്തും. പഴമയും പാരമ്പര്യവും അനുസരിച്ച് അഭ്യാസികള്‍ ഗുരുക്കന്മാരുടെ നേതൃത്വത്തില്‍ കിഴക്കും പടിഞ്ഞാറുമായി അണിനിരക്കും. കരനാഥന്മാരുടെയും ക്ഷേത്രഭരണ സമിതിയുടെയും നിയന്ത്രണത്തില്‍ ഋഷഭവാഹനം എഴുന്നള്ളിച്ചുകൊണ്ട് പരബ്രഹ്മസ്വരൂപിയായ ജഗദീശ്വരനെ ഭജിച്ച ശേഷം കളിക്കാര്‍ ഒറ്റയ്‌ക്കൊറ്റയ്‌ക്കായും സംഘംചേര്‍ന്നും എട്ടുകണ്ടത്തില്‍ ഇറങ്ങി കളി ആരംഭിക്കും.
അരയും തലയും മുറുക്കി വടിയും വാളും പരിചയുമൊക്കെയായുള്ള അഭ്യാസം മൂന്ന് നാലു മണിക്കൂറോളം തുടരും….. ആശാന്മാര്‍ ആശാന്മാരോടും ശിഷ്യന്മാരോടും ഏറ്റുമുട്ടിക്കഴിഞ്ഞാല്‍ പിന്നെ പടക്കളം യുദ്ധഭൂമിയായി മാറും…..എന്നാൽ ആരവങ്ങളില്ലാത്ത രണഭൂമി ഇക്കുറി ശൂന്യമാണ്. പോരിന്റെ ആവേശക്കാഴ്ചകളില്ലാതെ ഒരു ഓച്ചിറക്കളിക്കാലം…..
Comments