ഇന്ത്യ കാത്തിരിക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ രൂപകല്‍പ്പന നടത്തുന്നത് പ്രമുഖ വാസ്തുശില്‍പ്പവിദഗ്ധരായ സോംപുര കുടുംബത്തില്‍ നിന്നുള്ള ചന്ദ്രകാന്ത് സോംപുര. ഇദ്ദേഹത്തിന്റെ മുത്തച്ഛനാണ് 1949 ല്‍ ഗുജറാത്തിലെ സോമനാഥമന്ദിരത്തിന്റെ നവീകരണം പൂര്‍ത്തിയാക്കി ഇന്ന് കാണുന്ന വിധത്തിലാക്കിയത്. രാജ്യത്തിനകത്തും പുറത്തുമായി ഒട്ടേറെ ക്ഷേത്രങ്ങളുടെ രൂപകല്‍പ്പന ഏറ്റെടുത്ത് നടത്തിയിട്ടുള്ള സോംപുര ശില്‍പ്പി കുടുംബത്തിലെ പതിനഞ്ചാം തലമുറയില്‍പ്പെട്ടയാണാണ് 78 കാരനായ ചന്ദ്രകാന്ത് സോംപുര.
നൂറ്റാണ്ടുകളായി ക്ഷേത്ര വാസ്തുവിദ്യയില്‍ ഏര്‍പ്പെട്ടവരാണ് അഹമ്മദാബാദ് ആസ്ഥാനമായുള്ള ഈ കുടുംബം. ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്ര സമുച്ചയം, മുംബൈയിലെ സ്വാമിനാരായണ്‍ മന്ദിര്‍, കൊല്‍ക്കത്തയിലെ പ്രശസ്തമായ ബിര്‍ള മന്ദിര്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലെയും വിദേശത്തെയും 200 ക്ഷേത്രങ്ങളുടെ രൂപരേഖ തയ്യാറാക്കിയതിന്റെ ക്രെഡിറ്റ് സോംപുര കുടുംബത്തിനുണ്ട്.
കൊല്‍ക്കത്തയിലെ ബിര്‍ള മന്ദിറിന്റെ നിര്‍മ്മാണരീതിയില്‍ ആകൃഷ്ടനായ വിശ്വഹിന്ദു പരിഷത്തിന്റെ അന്തരിച്ച നേതാവ് അശോക് സിംഗാള്‍ ബിര്‍ള കുടുംബത്തെ സമീപിച്ച് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. അയോദ്ധ്യയിൽ നിര്‍മ്മിക്കാനിരിക്കുന്ന രാമക്ഷേത്രത്തിന് പറ്റിയ ശിൽപ്പിയെക്കുറിച്ചും അദ്ദേഹം അന്ന് സംസാരിച്ചു. രാമമന്ദിരത്തിനായി ജീവിതത്തിന്റെ നല്ലൊരു പങ്കും മാറ്റിവച്ച് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അശോക് സിംഗാള്‍.
ചന്ദ്രകാന്ത് സോംപുരയുമായി രാമക്ഷേത്രത്തിന്റെ രൂപരേഖയെക്കുറിച്ച് സിംഗാള്‍ സംസാരിച്ചെങ്കിലും അയോദ്ധ്യയുമായി ബന്ധപ്പെട്ട കേസുകള്‍ നടക്കുന്നതിനാല്‍ നേരിട്ടെത്തി ഒരു മാതൃക തീര്‍ക്കുക എന്നത് അന്ന് അസാധ്യമായിരുന്നു. സുരക്ഷാപ്രശ്‌നം കാരണം സാധാരണ 1989 ല്‍ സാധാരണ ഭക്തനായി അയോദ്ധ്യയിലെത്തിയ താന്‍ അന്ന് കാലുകൊണ്ട് അളന്നാണ് ഏകദേശമൊരു രൂപകല്‍പ്പന നടത്തിയതെന്ന് ചന്ദ്രകാന്ത് സോംപുര ഇപ്പോള്‍ ഓര്‍മ്മിക്കുന്നു.
1990 കളുടെ തുടക്കത്തില്‍ നടന്ന അലഹബാദ് കുംഭമമേളയ്‌ക്കിടെ അശോക് സിംഗാളും സോംപുരയും പ്രമുഖ സന്ന്യാസിമാരെയും ഗുരുക്കന്മാരെയും സമീപിച്ച് ക്ഷേത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. തുടര്‍ന്ന് സോംപുര മുന്നോട്ട് വച്ച മാതൃക അംഗീകരിക്കപ്പെടുകയായിരുന്നു. അന്നത്തൈ രൂപകല്‍പ്പനയില്‍ ഒട്ടേറെ മാറ്റം വരുത്തിയ പദ്ധതിയനുസരിച്ചാണ് ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്നത്. മുമ്പുണ്ടായിരുന്നത് ഇരട്ടിപ്പിച്ച് തയ്യാറാക്കിയ പദ്ധതിയാണ് സാംപുരയും മക്കളായ ആശിഷ് (49), നിഖില്‍ (55) എന്നിവരും കഴിഞ്ഞ മാസം സമര്‍പ്പിച്ചത്.
Comments