ലോകത്തെ രണ്ടാമത്തെ സ്മാര്‍ട് ഫോണ്‍ വിപണി മാത്രമല്ല രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മാണ താവളം കൂടിയാണ് ഇന്ത്യ. എങ്കിലും അഞ്ച് വിഭാഗങ്ങളില്‍ കൂടി ഇന്ത്യന്‍ വ്യവസായരംഗത്ത് വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എയര്‍ കണ്ടീഷണര്‍, ഓഡിയോ ഉപകരണങ്ങള്‍, റഫ്രിജറേറ്ററുകള്‍, ടെലിവിഷന്‍, വാഷിങ് മെഷീന്‍ എന്നിവയാണത്
ആഗോളതലത്തില്‍ ഇന്ത്യയെ പ്രധാന സ്മാര്‍ട് ഫോണ്‍ നിര്‍മാണ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. സിഇഎഎംഎ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഈ അഞ്ച് വിഭാഗങ്ങളുടെ നിര്‍മാണ വ്യവസായം 2025 ആകുമ്പോഴേക്കും 11.7 ശതമാനം വര്‍ധിക്കും. 76400 കോടിയില്‍ നിന്നും 1.48 ലക്ഷം കോടിയിലേക്കായിരിക്കും വളര്‍ച്ച.
ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ മോഡലുകള്‍ ഇന്ത്യയില്‍ നിന്നും നിര്‍മിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യയുടെ ഇലക്ട്രോണിക് മേഖലക്ക് കൂടുതൽ കരുത്ത് നൽകുന്നതാണ്
തായ്‌വാൻ കമ്പനികളായ ഫോക്‌സ്‌കോണ്‍ വിസ്‌ട്രോണ്‍ എന്നിവരാണ് ഇന്ത്യയില്‍ ആപ്പിള്‍ ഫോണ്‍ മോഡലുകള്‍ നിര്‍മിക്കുന്നത്. മറ്റൊരു ഐഫോണ്‍ നിര്‍മാണ കമ്പനിയായ പെഗ്‌ട്രൊണും ആപ്പിളിനു വേണ്ടി ഇന്ത്യയില്‍ നിര്‍മാണ കേന്ദ്രം തുറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഐഫോണ്‍ എക്‌സ്ആര്‍, ഐഫോണ്‍ 11 എന്നീ മോഡലുകളാണ് ഫോക്‌സ്‌കോണിന്റെ ചെന്നൈയിലെ പ്ലാന്റില്‍ നിര്‍മിക്കുന്നത്. 2020ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ എസ്ഇയാണ് വിസ്‌ട്രൊണിന്റെ ബെംഗളൂരു പ്ലാന്റില്‍ നിര്‍മിക്കുന്നത്. നേരത്തെ വിസ്‌ട്രൊണ്‍ ഐഫോണ്‍ 7, ഐഫോണ്‍ 6 മോഡലുകളും ആപ്പിളിനുവേണ്ടി നിര്‍മിച്ചിരുന്നു.
ഇന്ത്യന്‍ കമ്പനികളില്‍ ലാവ, പാഡ്‌ജെറ്റ് ടെക്‌നോളജീസ്, സോജോ മാനുഫാക്ചറിങ് സര്‍വീസസ് എന്നിവയാണ് മുന്നിലുള്ളത്.കഴിഞ്ഞ പത്തുവര്‍ഷമായി ഇന്ത്യയില്‍ സ്മാര്‍ട് ഫോണ്‍ നിര്‍മാണം വര്‍ധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും സ്മാര്‍ട് ഫോണുകളുടെ ഭാഗങ്ങളുടെ കൂട്ടിച്ചേര്‍ക്കലാണ് പ്രധാനമായും നടക്കുന്നത്. അതേസമയം, ഫോണ്‍ ചാര്‍ജറുകള്‍ അടക്കമുള്ള പലഭാഗങ്ങളും ഇന്ത്യയില്‍ നിര്‍മിക്കുന്നുമുണ്ട്. ഉത്പന്നത്തിന് അനുസരിച്ചുള്ള ഇളവുകള്‍ നല്‍കുന്ന പദ്ധതി പ്രകാരം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ സ്മാര്‍ട് ഫോണുകളുടെ നിര്‍മാണത്തിലും കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments