ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ പതിമൂന്നാം എഡിഷന്റെ വെടിക്കെട്ട് തുടങ്ങിയിട്ട് മൂന്നാം ആഴ്ച പിന്നിടുകയാണ്. ഇതുവരെയുള്ള പ്രകടനത്തിൽ ശ്രദ്ധേയമായി നിൽക്കുന്നത് ഇന്ത്യയുടെ യുവ താരങ്ങളുടെ വെടിക്കെട്ട് പ്രകടനം തന്നെയാണ്. യുവതാരങ്ങളിലോരോരുത്തരും അനുദിനം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബംഗളൂരുവിന്റെ മലയാളി താരം ദേവ്ദത്തും രാജസ്ഥാന്റെ മലയാളി താരം സഞ്ജു സാംസണും അടക്കമുള്ളവർ മികച്ച ഫോമിലാണുള്ളത്.
ഇവർക്ക് പുറമെ ഡൽഹി ക്യാപ്പിറ്റൽസ് നായകൻ ശ്രേയസ് അയ്യർ, താരങ്ങളായ പൃഥ്വി ഷാ, ഋഷഭ് പന്ത്, കിംഗ്സ് ഇലവൺ താരം മായങ്ക് അഗർവാൾ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ ശുഭ്മൻ ഗിൽ, കമലേഷ് നാഗർകോട്ടി, മുംബൈ ഇന്ത്യൻസ് താരം ഇഷൻ കിഷൻ, റോയൽ ചലഞ്ചേഴ്സ് പേസർ നവ് ദീപ് സെയ്നി തുടങ്ങിയ യുവതാരങ്ങളെല്ലാം ഐപിഎൽ ഈ സീസണിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു.
ഇവർക്കെല്ലാം സമാനമായ ഒരു കാര്യമുണ്ട്. ഇവരെല്ലാം ഇന്ത്യയുടെ വൻ മതിൽ രാഹുൽ ദ്രാവിഡിന്റെ ശിഷ്യൻമാരാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായ രാഹുൽ ഇവരെയെല്ലാം ഇന്ത്യൻ അണ്ടർ 19, എ അടക്കമുള്ള ടീമുകൾക്ക് വേണ്ടി പരിശീലിപ്പിച്ചിട്ടുണ്ട്. ധോണിയുടെ പകരക്കാരനാകാൻ മത്സരിക്കുന്ന സഞ്ജുവിനെയും പന്തിനെയും ഡൽഹി ടീമിന്റെ പരിശീലകനായിരുന്ന സമയം ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം കമന്ററിയുടെയോ അമ്പയറിംഗിന്റെയോ വഴിക്ക് പോകുന്നതിനുപകരം ദ്രാവിഡ് കോച്ചിംഗിന്റെ പാത സ്വീകരിച്ചു. ലോകകപ്പ് പ്രചാരണത്തിൽ അണ്ടർ 19 ടീമിനെ പരിശീലിപ്പിച്ചു. പിന്നീട് ഇന്ത്യൻ എ ടീമിന്റെ പരിശീലകനായി. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായ അദ്ദേഹം രാജ്യത്തിന് വേണ്ടി യുവപ്രതിഭകളെ വാർത്തെടുക്കുന്നതിനായി പരിശ്രമിച്ചു. ഓരോ കളിക്കാരന്റെയും വ്യക്തിഗത കഴിവുകൾ കണ്ടെത്തി അവരെ അതിൽ പ്രഗത്ഭരാക്കുവാൻ ദ്രാവിഡ് പ്രയത്നിച്ചു.
ശ്രേയസ് അയ്യർ – ഡൽഹി ക്യാപ്പിറ്റൽസ്
വയസ് 25. ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ നായകൻ. പാതി മലയാളി. യുവ നിരയായ ഡൽഹി ടീമിനെ നയിക്കുന്നത് ഇത് മൂന്നാം സീസണിൽ. 2018ൽ ഗംഭീറിന് പകരക്കാരനായാണ് ശ്രേയസ് ഡൽഹിയുടെ നായകസ്ഥാനം ഏറ്റെടുത്തത്. ആദ്യ സീസണിൽ എട്ടാം സ്ഥാനത്തായിരുന്ന ടീമിനെ അടുത്ത സീസണിൽ മൂന്നാം സ്ഥാനത്തെത്തിച്ചു ഈ യുവതാരം. ഈ സീസണിൽ ഇതുവരെ കളിച്ച 4 മത്സരങ്ങളിൽ നിന്നും 150.44 സ്ട്രൈക്ക് റേറ്റിൽ 170 റൺസാണ് താരം അടിച്ചെടുത്തിരിക്കുന്നത്. ഒരു അർദ്ധ സെഞ്ച്വറിയും ഇതിൽ ഉൾപ്പെടും. ടീം ഇന്ത്യയുടെ നാലാം നമ്പരിലിറങ്ങുന്ന താരം ആരെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ശ്രേയസ്.
സഞ്ജു സാംസൺ – രാജസ്ഥാൻ റോയൽസ്
വയസ് 25. ധോണിക്ക് പകരക്കാരനാകാൻ മത്സരിക്കുന്ന മലയാളി വിക്കറ്റ് കീപ്പർ. ആദ്യം കൊൽക്കത്തയിലും പിന്നീട് രാജസ്ഥാനിലും ഡൽഹിയിലും കളിച്ചു. കഴിഞ്ഞ രണ്ട് സീസണുകളിലായി വീണ്ടും രാജസ്ഥാൻ റോയൽസിൽ കളിക്കുന്നു. ഈ സീസണിൽ ഇതുവരെ കളിച്ച 4 മത്സരങ്ങളിൽ 198.83 സ്ട്രൈക്ക് റേറ്റിൽ 171 റൺസ് നേടി. 2 അർദ്ധ സെഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു. ടീം ഇന്ത്യയുടെ അടുത്ത വിക്കറ്റ് കീപ്പറായി പരിഗണിക്കുന്ന താരം.
ഋഷഭ് പന്ത് – ഡൽഹി ക്യാപ്പിറ്റൽസ്
വയസ് 23. ധോണിക്ക് പകരക്കാരനാകാൻ സഞ്ജുവിനൊപ്പം മത്സരിക്കുന്ന ഡൽഹി വിക്കറ്റ് കീപ്പർ. 2016 സീസൺ മുതൽ ഡൽഹി ടീമിൽ കളിക്കുന്നു. ഈ സീസണിൽ ഇതുവരെ കളിച്ച 4 മത്സരങ്ങളിൽ നിന്ന് 136.73 സ്ട്രൈക്ക് റേറ്റിൽ നേടിയത് 134 റൺസ്. ടീം ഇന്ത്യയുടെ അടുത്ത വിക്കറ്റ് കീപ്പറായി പരിഗണിക്കുന്ന താരം.
പൃഥ്വി ഷാ – ഡൽഹി ക്യാപ്പിറ്റൽസ്
വയസ് 20. ഇന്ത്യയുടെ മുൻ അണ്ടർ 19 ടീം നായകനായിരുന്ന മുംബൈ താരം. 2018ൽ ഓസിസിനെ തകർത്ത് ഇന്ത്യൻ അണ്ടർ19 ടീം കിരീടം ചൂടിയപ്പോൾ നായകൻ പൃഥ്വി ആയിരുന്നു. തൊട്ടടുത്ത സീസണിൽ തന്നെ ഡൽഹിയ്ക്ക് വേണ്ടി കളിക്കാൻ ഐപിഎല്ലിലെത്തി. ആഭ്യന്തര ക്രിക്കറ്റിൽ നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയാണ് യുവ താരത്തിന്റെ വരവ്. ഈ സീസണിൽ ഇതുവരെ കളിച്ച 4 മത്സരങ്ങളിൽ നിന്ന് 139.79 സ്ട്രൈക്ക് റേറ്റിൽ നേടിയത് 137 റൺസ്. ഇതിൽ രണ്ട് അർദ്ധ സെഞ്ച്വറിയും ഉൾപ്പെടുന്നു.
മായങ്ക് അഗർവാൾ – കിംഗ്സ് ഇലവൺ പഞ്ചാബ്
വയസ് 29. ടീം ഇന്ത്യക്ക് വേണ്ടിയും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള കർണാടക യുവതാരം. ദക്ഷിണാഫ്രിക്കക്കെതിരായ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇരട്ട സെഞ്ച്വറി നേടി ശ്രദ്ധേയനായി. ഐപിഎല്ലിൽ ആർസിബി, ഡൽഹി, പൂനെ എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചതിന് ശേഷമാണ് പഞ്ചാബിലെത്തിയത്. ഈ സീസണിൽ ഇതുവരെ കളിച്ച 5 മത്സരങ്ങളിൽ നിന്ന് 162.87 സ്ട്രൈക്ക് റേറ്റിൽ 272 റൺസ് നേടി. ഇതിൽ ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടുന്നു.
ദേവ്ദത്ത് പടിക്കൽ – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
വയസ് 20. അരങ്ങേറ്റ ഐപിഎൽ മത്സരത്തിൽ തന്നെ അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ ആർസിബിയുടെ മലയാളി താരം. മലപ്പുറം ജില്ലയിലെ എടപ്പാളാണ് സ്വദേശം. ബംഗളൂരുവിൽ താമസമാക്കിയിരിക്കുന്ന ഇന്ത്യൻ അണ്ടർ19 താരം. കർണാടകയ്ക്ക് വേണ്ടി രഞ്ജി കളിച്ചു. ഐപിഎല്ലിലെ ഈ സീസണിൽ ഇതുവരെ കളിച്ച 4 മത്സരങ്ങളിൽ നിന്ന് 134.88 സ്ട്രൈക്ക് റേറ്റിൽ 174 റൺസ് നേടി. ഇതിൽ മൂന്ന് അർദ്ധ സെഞ്ച്വറിയും ഉൾപ്പെടുന്നുവെന്നത് ശ്രദ്ധേയം.
ഇഷൻ കിഷൻ – മുംബൈ ഇന്ത്യൻസ്
വയസ് 22. ഐപിഎല്ലിൽ മുംബൈയ്ക്ക് വേണ്ടി വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുന്ന ബീഹാർ സ്വദേശി. ഐപിഎല്ലിൽ ആകെ കളിച്ചത് 40 മത്സരങ്ങൾ. അതിൽ നിന്ന് നേടിയത് 853 റൺസ്. ഈ സീസണിൽ ഇതുവരെ കളിച്ച 3 മത്സരങ്ങളിൽ നിന്ന് 139.82 സ്ട്രൈക്ക് റേറ്റിൽ 158 റൺസ് നേടി. ഇതിൽ ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടുന്നു. ആർസിബിയ്ക്കെതിരായ മത്സരത്തിൽ സെഞ്ച്വറി നഷ്ടമായത് ഒരു റൺസിനായിരുന്നു.
ശുഭ്മൻ ഗിൽ – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
വയസ് 21. ഐപിഎല്ലിൽ കൊൽക്കത്തയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്ന പഞ്ചാബ് സ്വദേശി. ലീഗിൽ ആകെ കളിച്ചത് 31 മത്സരങ്ങൾ. അതിൽ നിന്ന് 651 റൺസ് സമ്പാദ്യം. ഈ സീസണിൽ ഇതുവരെ കളിച്ച 4 മത്സരങ്ങളിൽ നിന്ന് 117.82 സ്ട്രൈക്ക് റേറ്റിൽ 152 റൺസ് നേടി. ഇതിൽ ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടുന്നു.
നവ് ദീപ് സെയ്നി – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
വയസ് 27. ടീം ഇന്ത്യക്ക് വേണ്ടിയും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തിട്ടുള്ള ഹരിയാനക്കാരൻ. ഇന്ത്യക്ക് വേണ്ടി 5 ഏകദിനങ്ങളും 9 ട്വന്റി20 മത്സരങ്ങളിലും കളിച്ചു. ഏകദിനത്തിൽ അഞ്ചും ട്വന്റി ട്വന്റിയിൽ 13 വിക്കറ്റും സ്വന്തമാക്കി. വിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ഒരു മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ശ്രദ്ധേയനായി. ഈ ഐപിഎൽ സീസണിൽ ആർസിബിയ്ക്ക് വേണ്ടി കളിച്ച 4 മത്സരങ്ങളിൽ നിന്ന് ലഭിച്ചത് മൂന്ന് വിക്കറ്റുകൾ. മുംബൈക്കെതിരായ സൂപ്പർ ഓവറിൽ മികച്ച രീതിയിൽ പന്തെറിഞ്ഞതും ശ്രദ്ധേയമായി.
കമലേഷ് നാഗർകോട്ടി – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
വയസ് 20. അണ്ടർ19 ൽ ഇന്ത്യക്ക് വേണ്ടിയും വിജയ് ഹസാരെയിൽ രാജസ്ഥാന് വേണ്ടിയും മികച്ച പ്രകടനം പുറത്തെടുത്ത താരം. വിജയ് ഹസാരെയിൽ രണ്ടാം മത്സരത്തിൽ തന്നെ ഗുജറാത്തിനെതിരെ ഹാട്രിക് നേടിയതിലൂടെ ശ്രദ്ധേയനായി. 2018 ൽ ഇന്ത്യ കിരീടം ചൂടിയ അണ്ടർ19 ടീമിലെ അംഗം. ഈ ഐപിഎൽ സീസണിൽ കൊൽക്കത്തയ്ക്ക് വേണ്ടി കളിച്ചത് മൂന്ന് മത്സരങ്ങൾ. ഇതിൽ നിന്ന് മൂന്ന് വിക്കറ്റുകളും താരം സ്വന്തമാക്കി.
ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസങ്ങളിലൊരാളായ രാഹുൽ ദ്രാവിഡ് കണ്ടെത്തിയ താരങ്ങൾ ഈ ചെറിയ പട്ടികയിൽ അവസാനിക്കുന്നതല്ല. അണ്ടർ 19 ന് പുറമെ എ ടീമിന്റെ പരിശീലകൻ കൂടിയായിരുന്നതിനാൽ ഇപ്പോൾ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന ഒരുപിടി താരങ്ങളും രാഹുലിന്റെ ശിക്ഷണത്തിൽ വളർന്നിട്ടുണ്ട്. അന്താരാഷ്ട്ര, ഐപിഎൽ മത്സരങ്ങൾ കളിക്കാൻ പ്രാപ്തരായ കുറെയേറെ പ്രതിഭകൾ ഈ വൻമതിലിന്റെ ശിക്ഷണത്തിൽ വളർന്നുവരുന്നുണ്ട്. അതിനാൽ ഒന്നുറപ്പിക്കാം… പല അന്താരാഷ്ട്ര ടീമുകൾക്കും സംഭവിച്ച, സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാ ദാരിദ്ര്യം നുമുക്കുണ്ടാവില്ല… അത് ടീം ഇന്ത്യയുടെ ഭാവി ശോഭനമാക്കുമെന്നുറപ്പ്…
Comments