കൊച്ചി: സ്വർണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴി പുറത്തുവിടാന് സാധ്യമല്ലെന്ന് കസ്ററംസ്. മൊഴി പുറത്തു വിട്ടാൽ രാഷ്‌ട്രീയത്തിലെയടക്കം ഉന്നതർ രക്ഷപ്പെടുമെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു . മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജിയിലായിരുന്നു കസ്റ്റംസിന്റെ മറുപടി.
ഹൈക്കോടതിയിൽ ആണ് മൊഴിപകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന ഹർജി നല്കിയത്.ഈ മൊഴി അന്വേഷണസംഘത്തിന് നൽകിയപ്പോൾത്തന്നെ ഇത് സീൽ ചെയ്ത് സൂക്ഷിക്കണമെന്ന് സ്വപ്ന, മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടിരുന്നതാണ്. അതിന്റെ കാരണങ്ങളിലൊന്ന് തന്റെ ജീവന് ഭീഷണി നേരിടുമെന്ന സ്വപ്നയുടെ ഭയമായിരുന്നു. ഈ സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നതായി കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു. ഹർജി തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും.
മൊഴിപ്പകർപ്പ് സ്വപ്നയ്‌ക്ക് നൽകിയാൽ കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ഉന്നതവ്യക്തികളിലേക്ക് അതെത്തുമെന്ന് കസ്റ്റംസ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കോടതിയിൽ സമർപ്പിച്ച രേഖകളിൽ തെളിവുകളുടെ പട്ടികയിൽ മൊഴികൾ നൽകിയിട്ടില്ല. പ്രതിയുടെ കസ്റ്റഡി ആവശ്യത്തിനുവേണ്ടി അന്വേഷണസംഘം സമർപ്പിച്ചതാണീ രഹസ്യമൊഴി. അന്വേഷണത്തിന്റെ ഭാഗമായിത്തന്നെ തുടരുന്ന രേഖകൾ ആവശ്യപ്പെടാൻ പ്രതിക്ക് നിയമപരമായി അവകാശമില്ല.
Comments