കൊച്ചി : കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പേരു മാറ്റി കേരളത്തില്‍ അവതരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രിയുടെ താക്കീത് . കേന്ദ്ര പദ്ധതികള്‍ പേരു മാറ്റി അവതരിപ്പിക്കുന്ന പിണറായി സർക്കാരിനെതിരെ നിരവധി പരാതികളാണ് പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടുള്ളത്.
പദ്ധതി ചെലവിനായി നല്കിയ പണമുപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയാണ് രംഗത്തെത്തിയത് . നിലവാരമില്ലാത്ത നടപടിയാണിതെന്നും സദാനന്ദഗൗഡ കുറ്റപ്പെടുത്തി. ഇത്തരം വില കുറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിണറായി വിജയന് സര്‍ക്കാര്‍ പിന്തിരിയണമെന്നും കേന്ദ്രമന്ത്രി താക്കീതു നല്കി.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ മൂന്ന് വിധത്തിൽ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു . പദ്ധതികളുടെ പേരുകള്‍ മാറ്റി കേരളത്തില്‍ അവതരിപ്പിക്കുന്നതാണ് ഒന്നാമത്തെ രീതി. പ്രധാനമന്ത്രി ആവാസ് യോജന എന്ന ഭവന പദ്ധതി കേരളത്തില്‍ അവതരിപ്പിക്കുന്നത് ലൈഫ് പദ്ധതി എന്ന പേരിലാണ്.
രണ്ടാമത്തെ രീതി പദ്ധതികളുടെ പേരുകളുടെ ചുരുക്കരൂപം പ്രചരിപ്പിക്കുക എന്നതാണ്. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന എന്നതിനെ പി.എം.കെ.വി.വൈ എന്ന് മാത്രം അവതരിപ്പിക്കും. മൂന്നാമത്തേത് പദ്ധതികളെ നടപ്പില്‍ വരുത്താതെ അട്ടിമറിക്കലാണ്. ദേശീയ ഇന്‍ഷുറന്‍സ് പദ്ധതിയായ അയുഷ്മാന് ഭാരത് കേരളത്തില്‍ അവതരിപ്പിക്കാത്തതിനെ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര മന്ത്രി സദാനന്ദഗൗഡ വിമര്‍ശനം ഉന്നയിച്ചത്.
എന്‍.ബി ടിവി, നേഷന്‍ ഫസ്റ്റ് മൂവ്മെന്റുമായി സഹകരിച്ച് സംഘടിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ വിവരങ്ങളടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments