കൊച്ചി; സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ശിവശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജികളിൽ ഹൈക്കോടതി വാദം കേൾക്കുന്നു. മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. പ്രതി ചേർത്തിട്ടില്ലാത്ത സ്ഥിതിക്ക് ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി. അറസ്റ്റിനുള്ള ആശങ്കയില്ലാത്ത സ്ഥിതിക്ക് മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും ഹർജി തള്ളണമെന്നുമാണ് കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടത്.
ചോദ്യം ചെയ്യൽ ആരോഗ്യത്തെ ബാധിച്ചുവെന്നും അറസ്റ്റ് ചെയ്യുമെന്നുള്ള ഭയം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം. ചോദ്യം ചെയ്യൽ കാരണം സമൂഹത്തിൽ തന്നെ ഒറ്റപ്പെടുത്തിയെന്നും ശിവശങ്കർ കോടതിയെ അറിയിച്ചു.ഇത്തരത്തിൽ വൈകാരികമായ വാദങ്ങളാണ് ശിവശങ്കർ കോടതിയെ അറിയിച്ചത്.
സ്വപ്നയ്‌ക്ക് ചാർട്ടേർഡ് അക്കൗണ്ടിനെ പരിചയപ്പെടുത്തുക മാത്രമാണ് താൻ ചെയ്തത്. സാമ്പത്തിക ക്രയവിക്രയങ്ങൾ നടത്തിയിട്ടില്ലെന്നും ശിവശങ്കർ വാദിച്ചു. ചാർട്ടേഡ് അക്കൗണ്ടിന്റെ മൊഴി മാത്രമാണ് തനിക്കെതിരെയുള്ള തെളിവുകളായി അന്വേഷണസംഘം ഹാജരാക്കുന്നത്. തന്റെ പങ്കാളിത്തം സംബന്ധിച്ച് മറ്റ് തെളിവുകൾ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്നും ശിവശങ്കർ വാദിക്കുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ മുൻകൂർ ജാമ്യം അനുവദിക്കാമെന്ന സുപ്രിംകോടതി വിധിയും ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കാൻ താൻ സഹായിച്ചിട്ടില്ലെന്നും കോടതിയിൽ ശിവശങ്കർ വാദം ഉന്നയിച്ചു.
എന്നാൽ ജാമ്യ ഹർജിയെ ശക്തമായ ഭാഷയിലാണ് എൻഫോഴ്സ്മെൻറും കോടതിയിൽ എതിർത്തത്. ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് വാദിച്ച ഇഡി സീൽഡ് കവറിൽ ഇതു സംബന്ധിച്ച തെളിവുകളും കോടതിയിൽ ഹാജരാക്കി. കോടതി തെളിവുകൾ പരിശോധിക്കണമെന്നും ഹർജി തള്ളണമെന്നും അന്വേഷണ സംഘം കോടതിയിൽ ശക്തമായി ആവശ്യപ്പെട്ടു.അക്കൗണ്ട് വഴി പണമിടപാട് നടത്തിയെന്ന് വ്യക്തമാണെന്നും ഇഡി കോടതിയെ അറിയിച്ചു.
എൻഫോഴ്സ്മെൻറ്,കസ്റ്റംസ് കേസുകളിൽ മുൻകൂർ ജാമ്യം തേടിയാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്.
Comments