കൊച്ചി:നയതന്ത്ര പാഴ്സൽ സ്വർണക്കടത്തിനു പിന്നിൽ മലയാളിയായ ‘ദാവൂദ് അൽ അറബി’യെന്ന വ്യവസായിയാണെന്ന് മൊഴി. കേസിലെ മുഖ്യസൂത്രധാരൻ കെ.ടി. റമീസ് ആണ് ഇതു സംബന്ധിച്ച് മൊഴി നൽകിയത്.മൊഴി പകർപ്പ് ജനം ടി വിയ്‌ക്ക്.
ദാവൂദ് പന്ത്രണ്ട് തവണ സ്വർണം കടത്തി. ചെറിയ അളവിലുള്ള സ്വർണക്കടത്ത് വേണ്ടെന്നും കുറഞ്ഞത് പത്ത് കിലോയെങ്കിലും നയതന്ത്ര ബാഗേജിലൂടെ കടത്തണമെന്നും സ്വപ്ന റമീസിനോട് നിർദ്ദേശിച്ചിരുന്നു. ഇതു സംബന്ധിച്ച ചർച്ചയിലാണ് ദാവൂദ് അൽ അറബിയെ ബന്ധപ്പെടുന്നത്. വലിയ അളവിൽ സ്വർണക്കടത്ത് നടത്തിയിട്ടുള്ളയാളായിരുന്നു ദാവൂദ് അൽ അറബി.ഇയാൾ യു എ ഇ പൗരനാണെന്നാണ് കെ ടി റമീസ് കസ്റ്റംസിന് നൽകിയ മൊഴി. എന്നാൽ ദാവൂദ് അൽ അറബി യു എ ഇ യിൽ ഉൾപ്പെടെ വൻ വ്യവസായ ശൃഖലകളുള്ള മലയാളി വ്യവസായിയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
കസ്റ്റംസ്, ദേശീയ അന്വേഷണ ഏജൻസി, എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയ്‌ക്കു നൽകിയ മൊഴിയിലാണു ദാവൂദ് എന്ന പേര് റമീസ് പരാമർശിക്കുന്നത്. ഇത് യഥാർത്ഥ പേരാണോ മറ്റാരെയെങ്കിലും സൂചിപ്പിക്കുന്ന പേരാണോ എന്നു അന്വേഷണ സംഘം പരിശോധിച്ചു വരുന്നു.
അതേ സമയം കൊടുവള്ളി സ്വദേശികളും ജനപ്രതിനിധികളുമായ കാരാട്ട് റസാഖിനും കാരാട്ട് ഫൈസലിനും സ്വർണക്കടത്തിൽ പങ്കില്ലെന്നാണു റമീസിന്റെ മൊഴി. ഇരുവരെയും നേരിട്ടു കണ്ടിട്ടില്ല, ചാനൽ വാർത്തകളിൽ കണ്ട പരിചയം മാത്രമേയുള്ളൂ എന്നാണ് റമീസ് വ്യക്തമാക്കുന്നത്. പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ കരുതൽ തടങ്കലിൽ വയ്‌ക്കാൻ കസ്റ്റംസ് സമർപ്പിച്ച കോഫെപോസ രഹസ്യ റിപ്പോർട്ടിൽ ആണ് ഈ പരാമർശമുള്ളത് . കാരാട്ട് റസാഖ്, ഫൈസൽ എന്നിവർക്കു വേണ്ടിയാണു ‘റമീസ് ഭായ്’ സ്വർണക്കടത്തു നടത്തുന്നതെന്നു മറ്റൊരു പ്രതിയായ സന്ദീപ് നായർ മൊഴി നൽകിയിട്ടുണ്ട്. എന്നാഷ പിടിക്കപ്പെട്ടാൽ കൊടുവള്ളി ബന്ധം പുറത്തു പറയരുതെന്ന് റമീസ് ആദ്യമെ താക്കീത് നൽകിയാതായാണ് വെളിപ്പെടുത്തൽ .
30 കിലോ സ്വർണം ഒളിപ്പിച്ച പാഴ്സൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് പിടിക്കപ്പെടുമെന്നുറപ്പായപ്പോൾ ഭാവി കാര്യങ്ങളെ കുറിച്ച് സംഘം പദ്ധതി തയ്യാറാക്കിയിരുന്നു. പിടിക്കപ്പെട്ടാൽ ആരുടെയൊക്കെ പേരു പറയണമെന്നും ആരുടെയൊക്കെ പേരു മറച്ചുവെക്കണമെന്നും കൃത്യമായ നിർദ്ദേശം റമീസ് നൽകിയതായാണ് വിവരം. പിടിക്കപ്പെട്ടാൽ സരിത് മാത്രം പിടികൊടുക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. മറ്റുള്ളവർ പുറത്തുണ്ടായാൽ മാത്രമെ പിഴയടച്ചു സ്വാധീനം ചെലുത്തി കേസ് ഒതുക്കാനാകൂ എന്നു കള്ളക്കടത്ത് സംഘം തെറ്റിദ്ധരിച്ചു.
കസ്റ്റംസ് സ്വർണം പിടിച്ചാൽ സരിത് കുറ്റം ഏൽക്കണമെന്നും അതിനു പ്രതിഫലം നൽകാമെന്നും റമീസ് ഉറപ്പു നൽകി. പരമാവധി ശിക്ഷ ഒരു വർഷത്തെ കരുതൽ തടവാണെന്നും സ്വാധീനം ചെലുത്തി 6 മാസം കഴിയുമ്പോൾ പിഴയടച്ചു മോചനം ഉറപ്പാക്കാമെന്നും റമീസ് അറിയിച്ചിരുന്നു.
അന്വേഷണ സംഘത്തിന്റെ സമ്മർദമുണ്ടായാലും ദുബായ് സ്വദേശി ദാവൂദ് അൽ അറബിയും മലയാളിയായ ഫൈസൽ ഫരീദുമാണു കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വർണം കടത്തുന്നതെന്നു മൊഴി നൽകാനും റമീസ് നിർബന്ധിച്ചതായി സരിത്തും സന്ദീപും മൊഴി നൽകി. തടഞ്ഞുവച്ച പാഴ്സൽ കസ്റ്റംസ് തുറന്നു പരിശോധിക്കും മുൻപു റമീസ് പെരിന്തൽമണ്ണയിലേക്കു മടങ്ങി. ജൂലൈ 3 നു രാത്രി സ്വപ്നയുടെ വീട്ടിൽ ഒത്തുചേർന്ന സരിത്തും സന്ദീപും അറസ്റ്റിലായാൽ സത്യം തുറന്നു പറയാൻ തീരുമാനിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
Comments