ലാഹോർ : നവാസ് ഷെരീഫിന്റെ സഹോദരന് രാജ്യം വിടുന്നതിന് വിലക്ക് ഏർപ്പെടുത്താനുള്ള ഇമ്രാൻ സർക്കാരിന്റെ നീക്കത്തിന് തിരിച്ചടി . എക്സിറ്റ് കൺട്രോൾ ലിസ്റ്റിൽ പാകിസ്താൻ മുസ്ലിം ലീഗ്- (നവാസ്) മേധാവിയും ദേശീയ അസംബ്ലിയിലെ പ്രതിപക്ഷ നേതാവുമായ ഷെഹ്ബാസ് ഷെരീഫിന്റെ പേര് ചേർക്കാൻ അനുവദിക്കണമെന്ന നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ അപേക്ഷ പാക് സുപ്രീംകോടതി തള്ളി .
ഷെഹ്ബാസിന്റെ പേര് പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള ലാഹോർ ഹൈക്കോടതി തീരുമാനത്തെ എതിർത്ത് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ നൽകിയ ഹർജി ജസ്റ്റിസ് മുഷീർ ആലം, ജസ്റ്റിസ് മുനിബ് അക്തർ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് തള്ളിയത്.
കേസ് പരിഗണിച്ച കോടതി ഷെഹ്ബാസിന്റെ യാത്രകൾ നിയന്ത്രിക്കാനുള്ള അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ നീക്കം അനാവശ്യമാണെന്നും അഭിപ്രായപ്പെട്ടു. ഷെഹ്ബാസിന്റെ പേര് പട്ടികയിൽ നിന്ന് ഹൈക്കോടതി നീക്കം ചെയ്ത സാഹചര്യങ്ങൾ അവലോകനം ചെയ്യാൻ സുപ്രീംകോടതി ബാധ്യസ്ഥരാണെന്നും ജസ്റ്റിസ് ആലം നിരീക്ഷിച്ചു.
ഷെഹ്ബാസിനെ ഇസിഎല്ലിൽ ഉൾപ്പെടുത്താൻ അതോറിറ്റി ആവശ്യപ്പെടുന്നുണ്ടെന്ന് എൻഎബി അഭിഭാഷകൻ പറഞ്ഞു.സംശയാസ്പദമായ ഇടപാടുകളിൽ ഇയാളുടെ പേര് ഉയർന്നുവന്നിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിലും ഇയാൾ പങ്കാളിയാണെന്ന് അഭിഭാഷകൻ കോടതിയിൽ അറിയിച്ചു .
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഷെഹ്ബാസ് ഷെരീഫിനെ കഴിഞ്ഞ ആഴ്ച്ചയാണ് കോടതി റിമാന്റ് ചെയ്തത്. 700 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഇളയ സഹോദരനെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തത് . ജാമ്യാപേക്ഷ തള്ളിയ കോടതി ഷെഹ്ബാസിനെ റിമാന്റ് ചെയ്യുകയായിരുന്നു .
Comments