തിരുവനന്തപുരം: നടൻ ജഗതി ശ്രീകുമാറിന് ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്‌സലൻസ് ഗവർണർ ഡോ. സി.വി ആനന്ദ്‌ബോസ് സമ്മാനിച്ചു. തിരുവനന്തപുരത്തെ ജഗതിയുടെ വസതിയിൽ നേരിട്ടെത്തിയാണ് അദ്ദേഹം പുരസ്‌കാരം സമ്മാനിച്ചത്. 50,000 രൂപയും കീർത്തിപത്രവും, ഫലകവും ഉൾപ്പെട്ട ദേശീയപുരസ്‌കാരമാണിത്.
കലാസാഹിത്യ, സാസ്‌കാരിക പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ പശ്ചിമ ബംഗാൾ രാജ്ഭവൻ ആസ്ഥാനമാക്കി രൂപം നൽകിയ കലാക്രാന്തി മിഷന്റെ ഭാഗമായാണ് പുരസ്‌കാരം ജഗതിക്ക് സമ്മാനിച്ചത്.
” ജഗതിയെന്ന അതുല്യപ്രതിഭ സാംസ്‌കാരിക കേരളത്തിന് പ്രത്യേകിച്ച് ചലച്ചിത്ര മേഖലകളുടെ പുരോഗതിക്ക് നൽകിയ സംഭാവനകൾ വലുതാണ്. യേശുദാസിന്റെ പാട്ടുകളെന്ന പോലെ, ജഗതിയില്ലാത്ത മലയാള സിനിമകളും വിരളമാണ്. ദൃശ്യമാദ്ധ്യമങ്ങളിൽ അദ്ദേഹത്തെ കാണാത്ത ഒരു ദിവസം പോലുമില്ല”.- സി.വി ആനന്ദബോസ് പറഞ്ഞു. ജഗതിയുടെ ഭാര്യ ശോഭ ശ്രീകുമാറിന്റെയും മറ്റ് കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തിലാണ് അദ്ദേഹത്തിന് പുരസ്‌കാരം കൈമാറിയത്.