ന്യൂഡൽഹി: കോവിഡ് കാലത്ത് ജീവിതം വഴിമുട്ടിയെന്നും ജീവിക്കാൻ മറ്റ് വരുമാനമില്ലെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ടുള്ള വൃദ്ധ ദമ്പതികളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത് അടുത്തിടെയാണ്. എന്നാൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് പണം തട്ടിയെടുത്ത യൂട്യൂബർക്കെതിരെ രംഗത്തെത്തയിരിക്കുകയാണ് ദമ്പതികൾ. ഡൽഹിയിലെ ‘ബാബാ കാ ധാബ’ ഉടമ കാന്ത പ്രസാദും ഭാര്യയുമാണ് യൂട്യൂബർ ഗൗരവ് വാസനെതിരെ പരാതി നൽകിയിരിക്കുന്നത്.
തങ്ങൾക്ക് നൽകാനാണെന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ പണം കണ്ടെത്തിയ ഗൗരവ് വാസൻ ആ പണം തട്ടിയെടുത്തെന്നാണ് വൃദ്ധ ദമ്പതികൾ പറയുന്നത്. ഗൗരവ് വീഡിയോ എടുത്ത് യൂട്യൂബിൽ പോസ്റ്റ് ചെയ്തു. കടയുടമക്ക് പണം നൽകി സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. തങ്ങൾക്ക് നൽകാനാണെന്ന പേരിൽ സ്വരൂപിച്ച പണം അയാൾ ബോധപൂർവ്വം സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പർ നൽകി സംഭാവനകൾ സ്വീകരിക്കുകയായിരുന്നുവെന്ന് പോലീസിൽ നൽകിയ പരാതിയിൽ കാന്ത പ്രസാദ് പറയുന്നു.
ഗൗരവ് വാസനെതിരെ മാളവ്യ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് അന്വേഷണം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു. എൺപതുകാരനായ കാന്ത പ്രസാദും ഭാര്യയും ലോക്ക് ഡൗൺ തുടങ്ങിയതിന് പിന്നാലെ സാമ്പത്തികമായി വലിയ രീതിയിൽ ബുദ്ധിമുട്ടിലായിരുന്നു. മണിക്കൂറുകൾ കച്ചവടം ചെയ്തിട്ടും അൻപത് രൂപ മാത്രമാണ് ലഭിച്ചതെന്നും വീഡിയോയിൽ പറഞ്ഞിരുന്നു.
ദമ്പതികൾ തങ്ങളുടെ ദുരിതങ്ങൾ വിശദീകരിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നിരവധി ആളുകൾ കടയിലെത്തുകയും ഇവരുടെ ചിത്രങ്ങൾ പകർത്തി സാമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബർക്കെതിരെ പരാതിയുമായി കാന്ത രംഗത്തെിയിരിക്കുന്നത്.
Comments