കൊച്ചി: ബിനീഷ് കോടിയേരിയെ ബെംഗളൂരു ലഹരിമരുന്നു കടത്തു കേസിൽ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ താര സംഘടനയായ അമ്മ തുടർ നടപടി ചർച്ചചെയ്യാൻ അടിയന്തിര യോഗം ചേരും. അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ സൗകര്യം പരിഗണിച്ചായിരിക്കും യോഗം. ബിനീഷ് കോടിയേരിയെ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയാകും.
നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് സംഘടന വലിയ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. തുടക്കത്തിൽ സംഘടനാ നേതൃത്വം ദിലീപിനൊപ്പം ചേർന്നതും പിന്നീട് അറസ്റ്റുണ്ടായപ്പോൾ അടിയന്തര എക്സിക്യൂട്ടീവ് ദിലീപിനെ പുറത്താകക്കിയിതും വലിയ ചർച്ചയായിരുന്നു. സംഘടന ദിലീപിനെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. എങ്കിലും ദിലീപ് സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കുകയാണ്.
ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ സംഘടനാ നിയമാവലിക്ക് അനുസരിച്ചുള്ള നടപടികളിലേക്ക് കടക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. 2009ലാണ് ബിനീഷ് കോടിയേരി അമ്മയിൽ അംഗമാകുന്നത്. നിലവിൽ അമ്മയുടെ ആജീവനാന്ത അംഗത്വമാണ് ബിനീഷിനുള്ളത്. സസ്പെൻഷനും പുറത്താക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾക്ക് എക്സിക്യുട്ടീവ് കമ്മിറ്റിക്കാണ് പുതിയ ഭരണഘടനാ ഭേദഗതി പ്രകാരം അധികാരം.
Comments