തിരുവനന്തപുരം: ലഹരിക്കടത്ത് കേസിൽ കോടിയേരിയുടെ വീട്ടിൽ പരിശോധന നടത്തി തിരിച്ചു പോകവെ ഇഡിയുടെ വാഹനം കേരളാ പോലീസ് തടഞ്ഞു. പരാതി ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്താനെത്തിയതാണെന്നുമാണ് പോലീസ് വാഹനം തടഞ്ഞ് കൊണ്ട് ഇഡിയോട് ആവശ്യപ്പെട്ടത്. എന്നാൽ ഞങ്ങൾ താമസിക്കുന്നിടത്ത് വരൂ അപ്പോൾ നോക്കാമെന്ന് മറുപടി നൽകി ഇഡി സംഘം വാഹനം മുന്നോട്ടെടുക്കുകയായിരുന്നു.
കോടിയേരിയുടെ വീട്ടിൽ എൻഫോഴ്സ്മെൻറ് സംഘം ഇന്നലെയാണ് പരിശോധനയ്ക്ക് എത്തിയത്. ഇന്നലെ രാത്രിയോടെ പരിശോധന അവസാനിപ്പിച്ചുവെങ്കിലും പിടിച്ചെടുത്ത രേഖകളുടെ മഹസറിൽ ഒപ്പുവെയ്ക്കാൻ ബന്ധുക്കൾ തയ്യാറാവാത്തതിനെ തുടർന്നാണ് ബിനീഷിന്റെ വീട്ടുകാരും ബന്ധുക്കളും തമ്മിൽ തർക്കമുണ്ടായത്.
കുഞ്ഞിനെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും ആരോപിച്ച് കോടിയേരിയുടെ ബന്ധുക്കളാണ് പോലീസിൽ പരാതി നൽകിയത്. ഇതേതുടർന്നാണ് പൂജപ്പുര പോലീസ് ഇഡിയുടെമൊഴി രേഖപ്പെടുത്താൻ എത്തിയതും വാഹനം തടഞ്ഞതും.
അതേ സമയം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. ബാലാവകാശ കമ്മീഷനെയും പൊലീസിനെയും ഉപയോഗിച്ച് ദേശീയ അന്വേഷണ ഏജൻസികളുടെ ജോലി തടസപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ജനാധിപത്യവിരുദ്ധവും ഫെഡറൽ വ്യവസ്ഥയുടെ ലംഘനവുമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Comments