തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഴിമതികളിൽ അന്വേഷണം ശക്തമായതോടെ കേന്ദ്ര ഏജൻസികൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് എൽഡിഎഫ്. സംസ്ഥാനത്തുടനീളം ഇരുപത്തിയയ്യായിരം കേന്ദ്രങ്ങളിൽ പ്രതിഷേധനത്തിനൊരുങ്ങുകയാണ് എൽഡിഎഫ്. സ്വർണക്കടത്ത്, ബിനീഷ് കോടിയേരി കേസുകൾക്കൊപ്പം കിഫ്ബി വിഷയത്തിൽ സിഎജിക്കെതിരേയും പ്രതിഷേധം ശക്തമാക്കാനാണ് സിപിഎമ്മിന്റെ നീക്കം.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാനിരിക്കെയാണ് കേന്ദ്രഏജൻസികൾക്കെതിരെ ഇടതുപക്ഷം യുദ്ധം കടുപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസ് അന്വേഷിക്കാൻ കേരളത്തിൽ അഞ്ച് കേന്ദ്ര ഏജൻസികൾക്കാണ് ചുമതല. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്, ഇന്റലിജൻസ് ബ്യൂറോ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി, കസ്റ്റംസ് എന്നീ അഞ്ച് ഏജൻസികൾ അന്വേഷണത്തിലുണ്ട്.
അതേസമയം സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്ത് തുടങ്ങി. രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ എറാണകുളം ജില്ലാ ജയിലിൽ ചോദ്യം ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്. മൊഴിയെടുത്ത ശേഷം വരും ദിവസങ്ങളിൽ അറസ്റ്റ് ഉൾപ്പെടയുള്ള തുടർ നടപടിയിലേക്ക് നീങ്ങാനാണ് കസ്റ്റംസിന്റെ നീക്കം.
Comments