ന്യൂഡൽഹി : ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിൽ വിവാദ രംഗങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വെബ് സീരീസ് സംപ്രേക്ഷണം ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മദ്ധ്യപ്രദേശ് സർക്കാർ. ക്ഷേത്രത്തിൽവെച്ചുള്ള ചുംബന രംഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സീരീസ് സംപ്രേക്ഷണം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.
ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് അന്വേഷണത്തിന് ഉത്തരവിട്ട വിവരം അറിയിച്ചത്. വെബ്സീരീസിലെ ചുംബന രംഗങ്ങളിൽ ക്ഷേത്ര പരിസരം വ്യക്തമാണോയെന്ന് പരിശോധിക്കാനും അദ്ദേഹം പോലീസിന് നിർദ്ദേശം നൽകി. നേരത്തെ യുവ മോർച്ചാ നേതാവിന്റെ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
നെറ്റ്ഫ്ളിക്സിൽ സംപ്രേക്ഷണം ചെയ്ത എ സ്യൂട്ടബിൾ ബോയ് എന്ന വെബ്സീരീസിൽ ക്ഷേത്രത്തിൽ വെച്ചുള്ള ചുംബന രംഗങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് നരോത്തം മിശ്ര പറഞ്ഞു. സ്വന്തം കാഴ്ചപ്പാടിൽ ഇത് കുറ്റകരമാണ്. മത വികാരത്തെ ഇത് വ്രണപ്പെടുത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എ സ്യൂട്ടബിൾ ബോയുടെ നിർമ്മാതാക്കൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ സ്യൂട്ടബിൾ ബോയിലെ ഒരു എപ്പിസോഡിൽ മൂന്ന് ചുംബന രംഗങ്ങളാണുള്ളത്. മദ്ധ്യപ്രദേശിലെ മഹേശ്വർ ക്ഷേത്രത്തിലാണ് ഈ രംഗങ്ങൾ ചിത്രീകരിച്ചത്.
Comments