തിരുവനന്തപുരം: സോളാർ കേസിൽ പുതിയവെളിപ്പെടുത്തലുകളിൽ അമിതമായി സന്തോഷിക്കുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ആരോപണം തെറ്റെന്ന് തെളിയുമെന്ന് വിശ്വാസമുണ്ടായിരുന്നു. താൻ ദൈവ വിശ്വാസിയാണെന്നും സത്യം അധികകാലം മൂടിവയ്‌ക്കാനാകില്ലെന്നും ഉമ്മൻ ചാണ്ടി ആലപ്പുഴയിൽ പ്രതികരിച്ചു.
പ്രതികാരം തന്റെ രീതിയല്ല. സത്യം പുറത്ത് വരുമെന്ന് അറിയാമായിരുന്നു. ആരോപണം ഉയർന്നു വന്നപ്പോൾ താൻ അധികം ദുഃഖിച്ചിട്ടില്ല. സത്യം എന്നായാലും പുറത്തു വരുമെന്ന് അറിയാമായിരുന്നു. സോളാർ വിഷയത്തിൽ ആകെ ഉണ്ടായ സാമ്പത്തിക നഷ്ടം അന്വേഷണ കമ്മീഷനെ വെച്ചത് മാത്രമാണ്. വീണ്ടും അന്വേഷണം വേണമന്ന് താനായി ആവശ്യപ്പെടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
സോളാർ കേസിൽ കേരള കോൺഗ്രസ് ബി നേതാവായിരുന്ന മനോജ് കുമാർ നടത്തിയ വെളിപ്പെടുത്തലുകൾ കൂടുതൽ വിവാദത്തിലേക്ക് നീങ്ങുന്നതിനിടെയാണ് പ്രതികരണവുമായി ഉമ്മൻചാണ്ടി എത്തിയത്. ഉമ്മൻചാണ്ടിയുടെ പേര് പരാതിക്കാരി പറഞ്ഞത് കെബി ഗണേഷ് കുമാറിന്റേയും പിഎ പ്രദീപിന്റേയും സമ്മർദ്ദം മൂലമാണെന്ന് മനോജ് വെളിപ്പെടുത്തിയിരുന്നു.
Comments