കാന്‍ബറ: മൂന്നാം ഏകദിനത്തില്‍ മദ്ധ്യനിരയുടെ കരുത്തില്‍ ഓസീസിനെതിരെ ഇന്ത്യയ്‌ക്ക് മികച്ച സ്‌കോര്‍. മദ്ധ്യനിരയില്‍ 150 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഹാര്‍ദ്ദിക് പാണ്ഡ്യയും(92), രവീന്ദ്ര ജഡേജയും (66) നടത്തിയ പരിശ്രമമാണ് ഇന്ത്യയ്‌ക്ക് കരുത്തായത്. അര്‍ദ്ധ സെഞ്ച്വറിനേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി(63)യും മികച്ച സ്കോർ നേടാൻ കാര്യമായ സംഭാവന നൽകി. ആദ്യ ഏകദിനത്തിലെ സമാനമായ ബാറ്റിംഗാണ് ഹാര്‍ദ്ദിക് പുറത്തെടുത്തത്. 76 പന്തില്‍ ഒരു സിക്‌സറും 7 ബൗണ്ടറികളുമടക്കം പാണ്ഡ്യ സെഞ്ച്വറിക്കരികിലെത്തി. 50 പന്തുകളില്‍ 3 സിക്സറുകളും 5 ബൗണ്ടറികളുമടക്കം 66 റൺസ് നേടിയാണ് ജഡേജ പാണ്ഡ്യയ്‌ക്ക് മികച്ച പിന്തുണ നല്‍കിയത്. ബൗളിംഗില്‍ ഓസീസിന് വേണ്ടി അഗര്‍ 2 വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഹാസല്‍വുഡ്, അബോട്ട്, സാംപ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.
ടോസ്സ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് തുടക്കത്തില്‍ തന്നെ ധവാനെ നഷ്ടപ്പെട്ടു. ഇന്ത്യന്‍ സ്‌കോര്‍ 26ല്‍ നില്‍ക്കേ 16 റൺസെടുത്ത ധവാനെ അബോട്ട് അഗറിന്റെ കയ്യിലെത്തിച്ചു. ശുഭ്മാന്‍ ഗില്ലിനൊപ്പം ബാറ്റിംഗിന് അടിത്തറയിട്ട വിരാട് കോഹ്ലി സ്‌കോര്‍ 82ലെത്തിച്ചു. 33 റണ്‍സെടുത്തു നില്‍ക്കേ ഗില്ലിനെ അഗര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. മൂന്നാം വിക്കറ്റിൽ കോഹ്‌ലിയും ശ്രേയസ്സ് അയ്യറും ചേർന്ന് സ്കോർ നൂറു കടത്തി. 19 റൺസെടുത്ത ശ്രേയസ്സ് പുറത്തായതിനു തൊട്ടു പിന്നാലെ അഞ്ച് റൺസെടുത്ത രാഹുൽ വീണത് ഇന്ത്യയുടെ നില പരുങ്ങലിലാക്കി. 152 ൽ കോഹ്‌ലിയും വീണതോടെ തകർച്ചയെ അഭിമുഖീകരിച്ചെങ്കിലും അപരാജിതമായ ആറാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ മുന്നൂറു കടത്തുകയായിരുന്നു
Comments