സ്ത്രീ വിമോചനത്തിന്റെ വക്താവായിരുന്നില്ല സുഗതകുമാരി എന്ന കവയത്രി. ശിവനും ശക്തിയും പോലെ സംയോജിക്കപ്പെടേണ്ടവളാണ് സ്ത്രീയെന്ന് ഉറച്ചുവിശ്വസിച്ച ആർജ്ജവമായിരുന്നു ആ ജീവിത തപസ്യ. സ്ത്രീക്ക് മോചനം സ്ത്രീയിൽ നിന്നു തന്നെയാണ് വേണ്ടത്.. അത് നേടാനുള്ളതല്ല ആർജ്ജിക്കാനുള്ളതാണെന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു ആ മാതൃഹൃദയം. സ്ത്രീ അമ്മയാണെന്നും പ്രകൃതിയാണെന്നും നിരന്തരം ഓർമ്മിപ്പിച്ചു.
കവിതയായിരുന്നു സുഗതകുമാരിയുടെ ലഹരി. പ്രകൃതി സംരക്ഷണവും, അഭയഗ്രാമവുമെല്ലാം മന:പൂർവ്വമല്ലാതെ സംഭവിച്ച കർമ്മയോഗമായിരുന്നു. കവിതയുടെ ലോകത്തുനിന്നും വളരെ പെട്ടെന്നാണ് അശരണരായ സ്ത്രീകളുടെ തണൽമരമായി സുഗതകുമാരിയെന്ന കവയത്രി പടർന്നു പന്തലിച്ചത്.
”സാരമില്ല മകളേ… നിനക്ക് ഒന്നും പറ്റിയിട്ടില്ല. ഡെറ്റോള്‍ ഒഴിച്ച വെള്ളത്തില്‍ അടിച്ചു നനച്ചു കുളിച്ച് മിടുക്കിയായി തലപൊക്കി നടക്കുക. നിന്റെ ആത്മാവിനെ ക്ഷതപ്പെടുത്തുവാന്‍ ആര്‍ക്കും സാധ്യമല്ലതന്നെ”. ഈ അടുത്തിടെയും കേരളത്തിലെ ഒരു പീഡന സംഭവത്തിൽ സുഗതകുമാരിയുടെ വാക്കുകളായിരുന്നു ഇത്.
അടി മുതല്‍ ചീഞ്ഞു കഴിഞ്ഞ ഒരു വ്യവസ്ഥയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് നാം. ആരുണ്ട് നമുക്ക് നീതി തരുവാന്‍… ആരെ വിശ്വസിക്കണം? കുടുംബമോ സമൂഹമോ പോലീസോ കോടതിയോ ആരുമുണ്ടാവുകയില്ല ഇവരില്‍ അധികംപേര്‍ക്കും സഹായമേകുവാന്‍. ഇരുപതും ഇരുപത്തഞ്ചും വര്‍ഷമായാലും നീതി കിട്ടാത്ത പെണ്‍മുഖങ്ങള്‍ എന്റെ മുന്നില്‍ തെളിയുന്നു. സൂര്യനെല്ലി മുതല്‍ വിതുര വരെ. അതിനിടയില്‍ ആരുമാരും അറിഞ്ഞിട്ടില്ലാത്ത എത്രയോ ക്ഷതജന്മങ്ങള്‍. അതുകൊണ്ട് എനിക്ക് ഒന്നേ പറയാനുള്ളു. തിരിഞ്ഞുനിന്ന് പോരാടി മരിക്കുക. നിന്റെ കണ്ണുനീര്‍ കാണുവാന്‍ പെറ്റമ്മയല്ലാതെ മറ്റാരുമുണ്ടാകില്ല. അതുകൊണ്ട് കരയരുത്.. പൊരുതുക.. അഭിമാനിതയാവുക.- ഇത് നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു സുഗതകുമാരി.
വേദനിക്കുകയും , വേട്ടയാടപ്പെടുകയും ചെയ്ത കുറേ നിമിഷങ്ങളുടെ കടന്നാക്രമണത്തിലൂടെയാണ് അഭയഗ്രാമം പിറന്നതെന്ന് ടീച്ചർ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒടുങ്ങാത്ത നൊമ്പരങ്ങളുണർത്തിയ അനേകം പെൺകുട്ടികളാണ് അതിന് പ്രചോദനമായത്. ഊളമ്പാറ ഭ്രാന്താശുപത്രിയിലെ രോഗികളായ സ്ത്രീകളുടെ വേദനയിൽ നിന്നാണ് ‘അത്താണി ‘ പിറന്നത്.കുറേ സ്ത്രീകൾ സാധാരണനിലയായിട്ടും പോകാനിടമില്ലാതെയുണ്ടായിരുന്നു. അവിടെയാണ് അത്താണി തുടങ്ങിയത്.
അഭയഗ്രാമത്തിന്റെ ഭാഗമായി വീട്ടിൽ നിന്ന് വിട്ടു കഴിയുന്ന രോഗികൾക്കായി പകൽവീടും തുടങ്ങി.മാനസിക രോഗികൾക്കായാണ് ‘അത്താണി’ ആദ്യം തുടങ്ങിയതെങ്കിലും വൈകാതെ മറ്റു സ്ത്രീകളെയും അവിടെ പാർപ്പിച്ചു തുടങ്ങി. പിന്നീട് മാനസിക രോഗികൾക്കായി വേറെ സ്ഥാപനം ആരംഭിച്ചു. അങ്ങനെ അഭയ പടർന്നു പന്തലിക്കുകയായിരുന്നു.
വഞ്ചിയൂരുള്ള അത്താണിയാണ് അഭയയുടെ ഹെഡ് ഓഫീസ്. പോലീസും കോടതിയും അയയ്‌ക്കുന്ന പെൺകുട്ടികളും രാത്രിയിൽ അഭയം തേടി വരുന്നവരുമൊക്കെ ഇവിടെയുണ്ടാകും. സ്ത്രീകൾക്ക് ചികിത്സയും കൗൺസിലിങ്ങും നിയമസഹായവും തൊഴിൽ പരിശീലനവുമെല്ലാം അത്താണിയിൽ നൽകും.
തിരുവനന്തപുരത്തെ തച്ചോട്ടുകാവിൽ, കേന്ദ്രസർക്കാർ നൽകിയ പത്തരയേക്കർ ഭൂമിയിലാണ് ‘അഭയഗ്രാമം’. പെൺകുഞ്ഞുങ്ങൾക്കുളള വീടായ ‘അഭയബാല’. മനോരോഗികൾക്ക് ചികിത്സയും താമസവും തൊഴിൽ പരിശീലനവും നൽകുന്ന ‘കർമ’, മാനസിക രോഗത്തിനും മദ്യാസക്തിക്കുമുളള ആശുപത്രിയായ മിത്ര, മനോരോഗികളായ സ്ത്രീകൾക്കുളള ‘ശ്രാദ്ധഭവനം’.മദ്യപാനികൾക്ക് ചികിത്സ നൽകുന്ന ‘ബോധി’.ഇവയെല്ലാമാണ് അഭയയുടെ മറ്റു കേന്ദ്രങ്ങൾ.
ബലാൽക്കാരത്തിനിരയായ പെൺകുട്ടികൾ, ഭർത്താക്കന്മാരുടെ പീഡനം സഹിക്കാനാവാതെ ഓടി രക്ഷപ്പെട്ട് വന്നവർ, മനസ്സിന്റ താളം തെറ്റിയപ്പോൾ വീട്ടുകാരുപേക്ഷിച്ച് തെരുവിലായവർ, അനാഥർ. ഇവർക്കുവേണ്ടി നന്മകൾ മാത്രമുള്ള, സൗരഭ്യം മാത്രമുള്ള അഭയയെന്ന ശാന്തിഗ്രാമമാണ് ഈ ജീവതത്തിലൂടെ ടീച്ചർ പണിതെടുത്തത്. ആ ശാന്തിഗ്രാമത്തിലെ അമ്മയക്ക് മരണമില്ല.
Comments