ഇസ്ലാമാബാദ് : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്കർ ഇ ത്വയ്ബ ഭീകരനുമായ സാകി-ഉർ റഹ്മാൻ ലഖ്വിയ്ക്ക് തടവ് ശിക്ഷ വിധിച്ച് പാകിസ്താൻ കോടതി. 15 വർഷം കഠിനതടവാണ് ലഖ്വിയ്ക്ക് പാകിസ്താൻ ഭീകര വിരുദ്ധ കോടതി ശിക്ഷയായി വിധിച്ചത്. ഭീകരാക്രമണത്തിനായി സാമ്പത്തിക ഇടപാട് നടത്തിയ കേസിലാണ് നടപടി.
ജനുവരി രണ്ടിനാണ് കേസുമായി ബന്ധപ്പെട്ട് സാകി- ഉർ റഹ്മാൻ ലഖ്വിയെ ഭീകര വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറ് ദിവസമായി കേസിൽ വിചാരണ തുടരുകയായിരുന്നു. കേസിൽ ലഖ്വി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി 15 വർഷം ശിക്ഷ വിധിച്ചത്.
ഭീകരവിരുദ്ധ സേനയുടെ ലാഹോറിലെ പോലീസ് സ്റ്റേഷനിലാണ് ലഖ്വിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഐക്യരാഷ്ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചവരിൽ ഒരാളാണ് സാകി-ഉർ-റഹ്മാൻ ലഖ്വി. മുംബൈ ഭീകരാക്രമണ കേസിൽ പാകിസ്താൻ അറസ്റ്റ് ചെയ്ത ഇയാൾക്ക് 2015 ൽ ജാമ്യം അനുവദിച്ചിരുന്നു. അതേസമയം എഫ്എടിഎഫ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമോയെന്ന ഭയമാണ് തിടുക്കത്തിൽ ലഖ്വിയ്ക്കെതിരെ നടപടി സ്വീകരിക്കാൻ പാക്സിതാനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
Comments