മുംബൈ : സുരക്ഷ കുറയ്‌ക്കാനുള്ള ഉദ്ധവ് താക്കറെ സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെ പ്രതികരണവുമായി മുൻ മുഖ്യമന്ത്രിയും, ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. താൻ ഒരിക്കലും സർക്കാരിനോട് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞു. ഭീഷണി നിലനിൽക്കുന്നതിനാലാണ് സുരക്ഷ ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് തന്റെ സുരക്ഷ ചുരുക്കിയതെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഭീഷണി നിലനിൽക്കുന്നവർക്ക് സുരക്ഷ നൽകുകയാണ് പതിവ്. എന്നാൽ സംസ്ഥാനത്ത് രാഷ്‌ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ നൽകിവരുന്നത്. ഇതിൽ യാതൊരു വിധ ആക്ഷേപവും ഇല്ല. സർക്കാരിന് എന്ത് തീരുമാനവും എടുക്കാനുളള സ്വാതന്ത്ര്യമുണ്ടെന്നാണ് കരുതുന്നതെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി.
ഭീഷണിയുടെ തീവ്രത കണക്കിലെടുത്ത് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഫഡ്‌നാവിസിന് നൽകിയിരുന്നത്. ഇത് സർക്കാർ വൈ പ്ലസ് ആക്കിയാണ് ചുരുക്കിയത്. ഇദ്ദേഹത്തിന്റെ ഭാര്യയ്‌ക്കും മകൾക്കും ഏർപ്പെടുത്തിയിരുന്ന വൈ പ്ലസ് സുരക്ഷ എക്‌സ് ആക്കിയും ചുരുക്കിയിട്ടുണ്ട്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ സുരക്ഷയും സർക്കാർ പിൻവലിച്ചു.
Comments