കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ റിമാൻഡ് പ്രതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കാക്കനാട് ജയിലിൽ നടത്തിയ പ്രാഥമിക പരിശോധന പൂർത്തിയായതായി മധ്യമേഖല ജയിൽ ഡി ഐ ജി. ജയിലിലെ സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ലഭ്യമായാലെ അന്തിമ നിഗമനത്തിൽ എത്താൻ കഴിയുവെന്നും ഡി ഐ ജി പറഞ്ഞു.
റിമാൻഡിൽ കഴിയവെ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീക് നെ പാർപ്പിച്ചിരുന്ന കാക്കനാട് ബോർസ്റ്റൽ സ്കൂളിലാണ് പ്രാഥമിക പരിശോധന നടന്നത്. മധ്യമേഖല ജയിൽ ഡി ഐ ജി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മരിച്ച ഷഫീഖിന്റെ പോസ്റ്റ്മോർട്ടം നടപടികൾക്കായി ജയിൽ സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥർ കോട്ടയത്താണ്. ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചാലേ അന്തിമ നിഗമനത്തിൽ എത്താൻ കഴിയൂ.
വയോധികയെ കബളിപ്പിച്ചു പണവും സ്വർണവും തട്ടിയെന്ന കേസിലാണ് കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സ്വദേശി ഷെഫീക്കിനെ ഉദയമ്പേരൂർ പോലീസ് അറസ്റ് ചെയ്തത്. കാക്കനാട് ജയിലിൽ കഴിയവേ അപസ്മാരം വന്നതിനെ തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ഇവിടെ വെച്ച് ഇന്നലെ വൈകുന്നേരമാണ് ഇയാൾ മരിച്ചത്. ജയിലിൽ ഷഫീഖിന് മർദ്ദനമേറ്റതായാണ് ബന്ധുക്കളുടെ ആരോപണം. ഷഫീഖിന് തലയിൽ അന്തരിക രക്തസ്രാവം ഉണ്ടായതായി ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. കസ്റ്റഡി മർദ്ദനമെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്.
Comments