തിലക് മൈതാൻ: അവസാന സെക്കൻഡിൽ വഴങ്ങിയ ഗോളിൽ ഐഎസ്എലിലെ പതിനൊന്നാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില. കളി തീരാൻ 30 സെക്കൻഡുകൾ ബാക്കിയിരിക്കെ എതിരില്ലാത്ത ഒരു ഗോളിന് മുന്നിലുണ്ടായിരുന്ന കേരള ബ്ലാസ്റ്റേഴ്സിനെ ഈസ്റ്റ് ബംഗാളാണ് സമനിലയിൽ കുരുക്കിയത്. ഗോളൊഴിഞ്ഞ ആദ്യപകുതിക്ക് ശേഷം 64ാം മിനിറ്റിൽ ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോർദാൻ മറെയാണ് കേരള ബ്ലാസ്റ്റേഴ്സിനായി ലീഡ് നേടിയത്. ഇഞ്ചുറി ടൈമിൽ പ്രതിരോധ താരം സ്‌കോട്ട് നെവില്ലെ നേടിയ ഗോൾ മത്സരം സമനിലയിലാക്കി.
പ്രതിരോധത്തിൽ നിഷുകുമാറിനെ തിരിച്ചുവിളിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെതിരെ ഇറങ്ങിയത്. സന്ദീപ് സിങ്, കോസ്റ്റ നമോയിനെസു, ജെസെൽ കെർണെയ്റോ എന്നിവരും പ്രതിരോധകോട്ട കെട്ടി. മധ്യനിരയിൽ സഹൽ അബ്ദുൾ സമദ്, വിസെന്റ് ഗോമെസ്, ജീക്സൺ സിങ്, ഫക്കുണ്ടോ പെരേര എന്നിവർ. മുന്നേറ്റത്തിൽ ജോർദാൻ മറെയും ഗാരിഹൂപ്പറും. ഒരേയൊരു മാറ്റമാണ് ഈസ്റ്റ് ബംഗാൾ നിരയിലുമുണ്ടായത്. ജംഷ്ഡ്പൂരിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് കളിയുടെ തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ചു. ആദ്യ മിനിറ്റിൽ ഫെക്കുണ്ടോയുടെ ലോ ക്രോസ് മുതലെടുക്കാൻ ജോർദാൻ മുറേയ്ക്കായില്ല. മൂന്നാം മിനിറ്റിൽ ഈസ്റ്റ് ബംഗാളും ഒരു അവസരം പാഴാക്കി. മഗോമയുടെ ഫ്രീകിക്കിൽ നിന്നുള്ള നെവില്ലെയുടെ ഹെഡർ പുറത്തേക്ക് പോയി. ബ്ലാസ്റ്റേഴ്സിന് മറ്റൊരു മികച്ച അവസരം അഞ്ചാം മിനിറ്റിൽ എത്തി. ബോക്സിലേക്കുള്ള കെർണെയ്റോയുടെ ലോങ്ബോൾ സ്വീകരിച്ച മറേ വല ലക്ഷ്യമാക്കി ഷോട്ടുതിർത്തു, പന്ത് കൃത്യം ദേബജിതിന്റെ കസ്റ്റഡിയിലായി. 11ാം മിനുറ്റിൽ മിലൻസിങും ഹർമൻപ്രീതും ചേർന്ന് നടത്തിയൊരു ഗോൾ നീക്കത്തിന് സമയോചിതമായ ഇടപെടലിലൂടെ ആൽബിനോ ഗോമസ് തടയിട്ടു.
അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ബ്ലാസ്റ്റേഴ്സ് മികച്ചുനിന്നു. ഇടതുപാർശ്വത്തിൽ നിന്ന് പെരേര നൽകിയ ക്രോസിൽ വിസെന്റെ ഗോമസിന്റെ ഹെഡർ ശ്രമം ക്രോസ്ബാറിന് പുറത്തായി. 17ാം മിനിറ്റിൽ മറ്റൊരു ഹെഡർ ശ്രമം. ഹൂപ്പറിന്റേതായിരുന്നു ക്രോസ്, വലയുടെ ഇടത് മൂല ലക്ഷ്യമാക്കി വിസെന്റെയുടെ ഹെഡർ, നേരിയ വ്യത്യാസത്തിൽ പന്ത് പുറത്തേക്ക്. പന്തടക്കത്തിലെ ആധിപത്യവുമായി ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാൾ ഗോൾ ഏരിയയിൽ തമ്പടിച്ചു, ബംഗാൾ ടീം സമ്മർദത്തിലായി. മറെയെ ഫൗൾ ചെയ്തതിന് 34ാം മിനിറ്റിൽ മിലൻ സിങിന് യെല്ലോ കാർഡ് ലഭിച്ചു. തൊട്ടുപിന്നാലെ കോർണർ കിക്ക് ലഭിച്ച ബ്ലാസ്റ്റേഴ്സ് തന്ത്രപരമായൊരു നീക്കം നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. ബോക്സിന് തൊട്ട്പുറത്ത് ഇടത് വിംഗിൽ നിന്ന് കിക്കെടുത്ത സഹൽ ലോപാസിലൂടെ ബോക്സിന് മുന്നിലായി നിലയുറപ്പിച്ച ഫക്കുണ്ടോയ്ക്ക് നൽകി. ഫക്കുണ്ടോയുടെ ശക്തമായ ഷോട്ട് ലക്ഷ്യം തെറ്റി അകന്നു. മികച്ച കളി പുറത്തെടുത്തെങ്കിലും ആദ്യപകുതിയിൽ ലീഡെടുക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഈസ്റ്റ് ബംഗാളിന്റെ ഒരു ഗോൾ നീക്കം ജെസെൽ കെർണോയ്റോ വിഫലമാക്കി. കോർണർ ഷോട്ടിന് ശേഷം മഗോമയിൽ നിന്ന് പന്ത് വീണ്ടും സ്വീകരിച്ച ബ്രൈറ്റ് ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് അപകടം സൃഷ്ടിക്കുമെന്ന് തോന്നിച്ചു. വലക്ക് മുന്നിലെത്തിയ പന്ത് ക്ലിയർ ചെയ്യാനുള്ള ബ്ലാസ്റ്റേഴ്സ് നായകന്റെ ശ്രമം ആശങ്കയുണ്ടാക്കിയെങ്കിലും രണ്ടാം ശ്രമത്തിൽ ജെസെൽ അപകടം ഒഴിവാക്കി. 55ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് മറ്റൊരു അവസരം. സലയും മറെയും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ പന്ത് ബോക്സിന് മുന്നിലുള്ള ഹൂപ്പറിലേക്ക്. ഹൂപ്പർ വല ലക്ഷ്യമാക്കിയെങ്കിലും നേരിയ വ്യത്യാസത്തിൽ പന്തകന്നു. 62ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ആദ്യമാറ്റം വരുത്തി. ഫക്കുണ്ടോ പെരേരയ്ക്ക് പകരം ലാൽതാംഗ ഖ്വാൾറിങ് കളത്തിൽ. പിന്നാലെ ബ്ലാസ്റ്റേഴ്സ് സമനിലക്കെട്ട് പൊട്ടിച്ചു. 64ാം മിനിറ്റിൽ ആൽബിനോ ഗോമസിന്റെ ലോങ്ബോൾ നെഞ്ചിൽ സ്വീകരിച്ച ജോർദാൻ മറെ, ബോക്സിനകത്ത് കയറി പന്ത് വലയിലേക്ക് ഷൂട്ട് ചെയ്തു. പന്തുമായി കുതിച്ച മറെയെ തടയാനുള്ള ബംഗാൾ പ്രതിരോധ താരങ്ങളായ റാണയുടെയും സ്‌കോട്ടിന്റെയും ശ്രമം ഓസ്ട്രേലിയൻ താരത്തിന്റെ അതിവേഗതയിൽ വിഫലമായി. ദേബജിതിനെയും മറികടന്ന് പന്ത് കൃത്യം വലയിൽ. ലീഗിൽ മറെയുടെ ആറാം ഗോൾ.
68ാം മിനിറ്റിൽ നായകനെ പിൻവലിച്ച ബ്ലാസ്റ്റേഴ്സ് ജുവാൻഡെ ലോപസിനെ ഇറക്കി. കളിതിരിച്ചുപിടിക്കാൻ ബംഗാൾ ആന്തണി പിൽകിങ്ടണെയും കളത്തിലിറക്കി. 81ാം മിനിറ്റിൽ ബോക്സിന് തൊട്ടരികിൽ നിന്ന് പിൽകിങ്ടൺ തൊടുത്ത മികച്ചൊരു ഷോട്ട് കോർണറിന് വഴങ്ങി കോസ്റ്റ തട്ടിയകറ്റി. തൊട്ടടുത്ത മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ ഗോൾ നേടാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമം ബംഗാൾ പ്രതിരോധവും പൊളിച്ചു. 84ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് തുടർച്ചയായ രണ്ടു മാറ്റങ്ങൾ വരുത്തി. സഹലിനും മറെയ്ക്കും രാഹുൽ കെപിയും രോഹിത്കുമാറും പകരക്കാരായി. ലീഡുയർത്താൻ ബ്ലാസ്റ്റേഴ്സും സമനിലക്കായി ഈസ്റ്റ് ബംഗാളും കിണഞ്ഞു ശ്രമിച്ചു. മത്സരം തീരാൻ സെക്കൻഡുകൾ മാത്രം ശേഷിക്കെയാണ് കോർണർ കിക്കിലൂടെ ഈസ്റ്റ് ബംഗാൾ ഗോൾ കണ്ടെത്തിയത്, പിന്നാലെ റഫറിയുടെ ലോങ് വിസിൽ, ഇരുടീമുകളും തമ്മിലുള്ള രണ്ടാം ലെഗും സമനിലയിൽ കലാശിച്ചു. സീസണിലെ നാലാം സമനിലയോടെ 11 മത്സരങ്ങളിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന് രണ്ടു ജയവും അഞ്ചു തോൽവിയും ഉൾപ്പെടെ പത്തു പോയിന്റായി. ജനുവരി 20ന് ബംബോലിം ജിഎംസി സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
Comments