സിയോൾ: വടക്കൻ കൊറിയയുടെ ഭരണാധികാരി കിം ജോംഗ് ഉൻ വീണ്ടും ആയുധ ലഹരിയിൽ. അത്യാധുനിക മിസൈലുകൾ നിർമ്മിച്ച് പ്രദർശിപ്പിക്കുന്ന പരിപാടിയിലാണ് കിം പങ്കെടുത്തത്. തലസ്ഥാന നഗരിയിൽ നടന്ന പരിപാടിയിൽ സൈന്യത്തിന്റെ പരേഡിലെല്ലാം അണിനിരത്തിയത് പുതിയ മിസൈലുകളായിരുന്നുവെന്ന് അന്താരാഷ്ട്ര രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇതിനിടെ പാർട്ടി കോൺഗ്രസ്സ് കഴിഞ്ഞ ശേഷമുള്ള കിമ്മിന്റെ സ്ഥിരം രീതിയാണിതെന്നും വാർത്തകൾ വരുന്നുണ്ട്. എന്നാൽ അമേരിക്കൻ പ്രസിഡന്റായി ഈ ആഴ്ച സ്ഥാനമേൽക്കുന്ന ജോ ബൈഡന്റെ ശ്രദ്ധ ആകർഷിക്കാനാണ് കിമ്മിന്റെ നീക്കമെന്നാണ് മാദ്ധ്യമങ്ങൾ പറയുന്നത്.
അന്തർവാഹിനികളിൽ ഘടിപ്പിക്കുന്ന ബാലിസ്റ്റിക് മിസൈലുകളാണ് പോംഗ്യാങ്ങിലെ പരേഡിൽ അണിനിരത്തിയത്. പുക്ഗുക്ക്സോംങ്-5 എന്ന പേരിലറിയപ്പെടുന്ന മിസൈലുകൾ ഖര ആണവോർജ്ജ മിസൈലുകളാണ്. അമേരിക്കയുടെ സമുദ്ര ശക്തിക്കെതിരെ വെല്ലുവിളി ഉയർത്തലാണ് കിമ്മിന്റെ ലക്ഷ്യം. ഇതിനിടെ ഇത്തരം പെട്ടന്നുണ്ടാക്കുന്ന ഒരു മിസൈലുകളും കൊറിയയിൽ പരീക്ഷിക്കപ്പെട്ടിട്ടില്ല എന്നതാണ് ആശങ്ക. എല്ലാം ആവേശത്തിൽ നിർമ്മിച്ചുകൂട്ടുന്ന കിമ്മിന്റെ സ്ഥിരം ശൈലിയാണ് ആവർത്തിച്ചിരിക്കുന്നതെന്നും മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
Comments