ന്യൂഡൽഹി : കൊറോണ വാക്‌സിനേഷന്റെ രണ്ടാം ദിനവും വിജയകരമായി പൂർത്തിയായി. വിവിധ സംസ്ഥാനങ്ങളിലായി 17,000 ആളുകളാണ് ഞായറാഴ്ച വാക്‌സിൻ സ്വീകരിച്ചത്. ഇതുവരെ രാജ്യത്ത് 2.24 ലക്ഷം ആളുകൾക്ക് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ മുൻഗണനാ വിഭാഗങ്ങൾക്കാണ് രണ്ടാം ദിനത്തിൽ വാക്‌സിൻ നൽകിയത്. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, കർണ്ണാടക, കേരളം, മണിപ്പൂർ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലുള്ളവരായിരുന്നു വാക്‌സിൻ സ്വീകരിച്ചത്. 553 വാക്‌സിനേഷൻ കേന്ദ്രങ്ങളിലായായിരുന്നു വാക്‌സിൻ കുത്തിവെയ്പ്പ് നടന്നതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഒന്നാം ദിനത്തിൽ 3,006 കേന്ദ്രങ്ങളിലാണ് വാക്‌സിൻ കുത്തിവെയ്പ്പ് സംഘടിപ്പിച്ചത്. 1.91 ലക്ഷം പേർ വാക്‌സിൻ സ്വീകരിച്ചു. ഭൂരിഭാഗം സംസ്ഥാനങ്ങളിലും ആഴ്ചയിൽ നാല് ദിവസമാണ് വാക്‌സിൻ കുത്തിവെയ്പ്പ്. എന്നാൽ ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ആഴ്ചയിൽ രണ്ട് ദിവസവും, മിസോറമിൽ അഞ്ച് ദിവസം, ആന്ധ്രാപ്രദേശിൽ ആറ് ദിവസവുമാണ് വാക്‌സിനേഷൻ നടക്കുക.
Comments