ഇസ്ലാമാബാദ് : മടങ്ങിവരവിനെക്കുറിച്ച് വാർത്ത പ്രചരിക്കുന്നതിനിടയിൽ ടീമിലെത്താൻ ഉപാധിവച്ച് പാക് മുൻ പേസർ മുഹമ്മദ് ആമിർ. കഴിഞ്ഞ മാസമാണ് ആമിർ രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 28കാരനായ താരം ടെസ്റ്റില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ചിരുന്നു. ഇതിന് ശേഷം ഏകദിനത്തിലും ടി20യിലും മാത്രമായിരുന്നു പാകിസ്താന് വേണ്ടി കളിച്ചിരുന്നത്.
താൻ ഇപ്പോൾ ടീമിലേക്ക് മടങ്ങിവരുന്നതിനെക്കുറച്ച് ആലോചിക്കുന്നില്ല. തന്റെ തിരിച്ചുവരവിനെക്കുറിച്ച് ദയവായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്. പരിശീലകൻ മിസ്ബ ഉൾ ഹഖിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്‍ ടീമിന്‍റെ നിലവിലെ സപ്പോര്‍ട്ട് സ്റ്റാഫും ടീം മാനേജ്മെന്‍റും മാറിയാല്‍ പാകിസ്താന് വേണ്ടി വീണ്ടും കളിക്കാന്‍ തയാറാണെന്നും ആമിർ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
2010ൽ ഒത്തുകളി വിവാദത്തെ തുടർന്ന് അഞ്ച് വർഷത്തെ വിലക്ക് നേരിട്ട ആമിർ 2015 ൽ ആയിരുന്നു ടീമിലേക്ക് മടങ്ങിയെത്തിയത്. ഇതിന് ശേഷം പാക് ബൗളിംഗ് നിരയിലെ പ്രധാനിയായിരുന്നു ആമിർ. പരിമിത ഓവറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനെന്ന പേരിൽ 2019ൽ ആയിരുന്നു താരം ടെസ്റ്റിൽ നിന്ന് വിരമിച്ചത്. ഇക്കഴിഞ്ഞ ന്യൂസിലൻഡ് പര്യടനത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്നായിരുന്നു രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
പാക് ടീമിന്‍റെ ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം മാറേണ്ടത് അനിവാര്യമാണെന്ന ആമിറിന്റെ പ്രസ്താവന ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. കളിക്കാര്‍ക്ക് കുറച്ചുകൂടി സ്വാതന്ത്ര്യം നല്‍കണമെന്നും ആമിര്‍ ആവശ്യപ്പെട്ടിരുന്നു.
Comments