ബ്രിസ്‌ബെയ്ൻ: ഓസ്‌ട്രേലിയയിൽ നാലാം ടെസ്റ്റും വിജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ. ഈ വിജയം സ്വന്തമാക്കിയ ടീം ഇന്ത്യയിലെ സീനിയർ താരങ്ങൾ രോഹിത് ശർമ്മയും നായകൻ അജിങ്ക്യ രഹാനെയും ചേതേശ്വർ പൂജാരയും മാത്രം. ബാക്കിയുള്ളതെല്ലാം യുവതാരങ്ങൾ. ബൗളിംഗ് ഡിപ്പാർട്ട്മെന്റിനെ നയിച്ചത് രണ്ട് അന്താരാഷ്‌ട്ര മത്സരങ്ങളുടെ മാത്രം പരിചയ സമ്പത്തുള്ള മുഹമ്മദ് സിറാജും സവദീപ് സെയ്നിയും. എന്നിട്ടും ഇന്ത്യൻ യുവനിര വിജയം സ്വന്തമാക്കി.
ആദ്യ ടെസ്റ്റിലെ കനത്ത തോൽവിയ്‌ക്ക് പിന്നാലെ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് നായകൻ വിരാട് കോഹ് ലി നാട്ടിലേക്ക് മടങ്ങി. പിന്നാലെ വില്ലനായി പരിക്കുമെത്തി. രണ്ടാം ടെസ്റ്റിൽ നായകനായി സ്ഥാനക്കയറ്റം കിട്ടിയ അജിങ്ക്യ രഹാനെ മുന്നിൽ നിന്ന് നയിച്ചതോടെ ഇന്ത്യ ജയം സ്വന്തമാക്കി. മൂന്നാം ടെസ്റ്റിനിറങ്ങിയത് പരിക്കിൽ നിന്ന് മുക്തനായി തിരികെയെത്തിയ രോഹിത് ശർമ്മയുമായി. അതിന്റെ ആത്മവിശ്വാസത്തിനിടയിലും വീണ്ടും താരങ്ങൾ പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നു. എങ്കിലും തളരാതെ രഹാനെയുടെ നേതൃത്വത്തിലുള്ള ടീം കളിച്ചു. വിജയതുല്യമായ സമനിലയാണ് മത്സരത്തിൽ സ്വന്തമാക്കിയത്.
പരമ്പരയിലെ അവസാന മത്സരമായപ്പോഴേക്കും പ്രമുഖ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലായി. അശ്വിൻ, ബൂമ്ര, ഷമി, ജഡേജ, ഇങ്ങനെ പരിക്കേറ്റ് പുറത്തേക്ക് നീങ്ങിയ താരങ്ങളുടെ പട്ടിക നീണ്ടു. കളിക്കളത്തിലേക്ക് 11 പരെ ഇറക്കാനാകുമോയെന്ന സംശയത്തിൽ വരെയെത്തി കാര്യങ്ങൾ. ഒടുവിൽ നെറ്റ്സിൽ പന്തെറിയാനെത്തിയ താരങ്ങളെ വരെ അവസാന ഇലവനിൽ ഉൾപ്പെടുത്തേണ്ടി വന്നു. ഒടുവിൽ ഈ താരങ്ങളെല്ലാവരും ഒത്തൊരുമിച്ച് ഒരേ മനസോടെ കളിച്ച് ടീം ഇന്ത്യയ്‌ക്ക് ജയം സമ്മാനിച്ചു.
ഈ വിജയത്തോടെ ഒന്നുറപ്പിക്കാം… ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഈ യുവ താരങ്ങളുടെ കരങ്ങളിൽ സുരക്ഷിതമാണ്…
Comments