ന്യൂഡൽഹി: ഓസ്‌ട്രേലിയൻ പരമ്പരയ്‌ക്കിടെ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തിൽ പ്രതികരണവുമായി ഇന്ത്യൻ താരം മുഹമ്മദ് സിറജ്. ഓസീസ് കാണികളുടെ അധിക്ഷേപം തന്നെ കൂടുതൽ കരുത്തനാക്കിയെന്ന് സിറാജ് പറഞ്ഞു. നാട്ടിൽ മടങ്ങിയെത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഓസ്‌ട്രേലിയൻ കാണികൾ എന്നെ അധിക്ഷേപിക്കാൻ തുടങ്ങി. ഇത് എനിക്ക് മാനസികമായി കൂടുതൽ കരുത്ത് നൽകുകയാണ് ചെയ്തത്. എന്നാൽ ഇത്തരം കാര്യങ്ങൾ ഒന്നുംതന്നെ എന്റെ പ്രകടനത്തെ ബാധിക്കാതിരിക്കാനായിരുന്നു ശ്രദ്ധിച്ചത്. സംഭവം ക്യാപ്ടനെ അറിയിക്കുക എന്നതായിരുന്നു എന്റെ ചുമതല. ഞാൻ അത് ചെയ്യുകയും ചെയ്തു’. സിറാജ് പറഞ്ഞു.
സംഭവം ഉണ്ടായതിന് പിന്നാലെ അമ്പയർമാർ മൈതാനത്തു നിന്നും മാറിനിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അജിങ്ക്യ രാഹനെ ഇതിന് തയ്യാറായില്ല. തങ്ങൾ മൈതാനം വിടാൻ ഒരുക്കമല്ലെന്നും കളിയെ ബഹുമാനിക്കുന്നു എന്നും രഹാനെ അമ്പയർമാരോട് പറഞ്ഞതായി സിറാജ് വ്യക്തമാക്കി.
ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ താരം സിറാജായിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്നും 13 വിക്കറ്റുകളാണ് സിറാജ് വീഴ്‌ത്തിയത്. ബ്രിസ്‌ബെയ്ൻ ടെസ്റ്റിലെ ഒരു ഇന്നിംഗ്‌സിൽ സിറാജ് 5 വിക്കറ്റ് വീഴ്‌ത്തുകയും ചെയ്തിരുന്നു. പരമ്പരയിൽ പാറ്റ് കമ്മിൻസും (21) ജോഷ് ഹേസൽവുഡുമാണ്(17) ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിയത്. മൂന്നാമതാണ് സിറാജിന്റെ സ്ഥാനം. കമ്മിൻസും ഹേസൽവുഡും സിറാജിനേക്കാൾ ഒരു മത്സരം കൂടുതൽ കളിച്ചിട്ടുണ്ട്.
Comments