ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കായികരംഗത്തിന് പ്രത്യേക പരാമർശം. ഇന്ത്യയുടെ മുന്നേറ്റത്തിന് പ്രതിസന്ധികൾ തടസ്സമല്ലെന്ന പറയാൻ ഉദാഹരിച്ചത് ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയയിൽ നടത്തിയ പരമ്പര വിജയമായിരുന്നു. പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് ബജറ്റ് അവതരണത്തിൽ കായിക രംഗത്തെ എടുത്തു പറഞ്ഞത്. ഇന്ത്യൻ ക്രിക്കറ്റിനെ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം മൻ കീ ബാതിലൂടെ അഭിനന്ദിച്ചിരുന്നു. ആകെ 2826.92 കോടിരൂപയാണ് കായിക രംഗത്തിനായി നീക്കിവെച്ചത്. 2019-20നേക്കാൾ 50 കോടിയുടെ വർദ്ധനയാണ് നൽകിയിട്ടുള്ളത്. കൊറോണ കാലത്തെ കായികരംഗത്തെ മരവിപ്പ് മാറുന്നതിനായി ഖേലോ ഇന്ത്യക്കായി 312.42 നീക്കി വച്ചിട്ടുണ്ട്. അനാവശ്യ ചിലവുകൾ വെട്ടിക്കുറച്ചും അടിസ്ഥാന സൗകര്യവികസനത്തിനുമാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.
സ്‌റ്റേഡിയങ്ങളെ നവീകരിക്കുന്നതിനൊപ്പം വിവിധ ആവശ്യങ്ങളിലൂടെ ധനാഗമ മാർഗ്ഗമാക്കി മാറ്റി അതാത് മേഖലയിലെ വികസനത്തിന് ഉപയോഗിക്കാൻ പദ്ധതി തയ്യാറാക്കുമെന്നും നിർമ്മലാ സീതാരാമൻ അറിയിച്ചു. ആകെ 74 പ്രധാന സ്റ്റേഡിയങ്ങളാണ് രാജ്യത്തുള്ളത്. എട്ട് സ്റ്റേഡിയങ്ങൾ കൂടി നിർമ്മാണ ഘട്ടത്തിലാണ്. ക്രിക്കറ്റിനായി മാത്രം നാല് സ്റ്റേഡിയങ്ങൾ പണിപൂർത്തിയായി വരുന്നു. ഗ്വാളിയോർ, രാജ്ഗിർ, ഉദയ്പൂർ, അമരാവതി എന്നിവിടെയാണ് ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ ഉയരുന്നത്. ഇവയുടെയെല്ലാം നവീകരണത്തിന് വിവിധ പദ്ധതികൾ നടപ്പാക്കുമെന്നാണ് പ്രഖ്യാപനം നടത്തിയത്.
UnionBudget2021















